ഐഎഫ്എഫ്കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ലെന്ന് സംവിധായകൻ
ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്.
തിരുവനന്തപുരം: ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്.
"തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവൽ ഒന്നും പുത്തരിയല്ല. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം", എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നിരുന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയർമാൻ രഞ്ജിത്തിനെതിരെ കാണികൾ കൂവൽ നടത്തിയത്.
‘കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല, സിനിമയിൽ കാവി പാടില്ല'; പ്രകാശ് രാജ്
ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. റിസർവേഷൻ രീതി ഫലപ്രദമാണെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണനയില്ല. പ്രതിഷേധിച്ചവരിൽ ഒരാൾക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പ്രതിഷേധിച്ചവർക്ക് എതിരെ വാക്കാലോ എഴുതിയോ പരാതി നൽകിയിട്ടില്ല. പൊലീസിനെ വിളിച്ചുവരുത്തിയതും അക്കാദമി അല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.