'ആ സിനിമയിൽ ഒരു കോടിയാണ് മോഹന്‍ലാലിന് പ്രതിഫലം പറഞ്ഞത്, പക്ഷേ..'; സംവിധായകൻ തുളസിദാസ്
തുളസിദാസ് സംവിധാനം ചെയ്ത കോളേജ് കുമാരന്‍.
2008ൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് കോളേജ് കുമാരൻ. തുളസിദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് വിമല രാമനാണ്. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ വാങ്ങിയ പ്രതിഫലത്തെ കുറിച്ച് തുളസിദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഒരു കോടിയാണ് ചിത്രത്തിനായി മോഹൻലാലിന് പറഞ്ഞിരുന്നതെന്നും എന്നാൽ അദ്ദേഹം അത്രയും രൂപ വാങ്ങിയില്ലെന്നും ആണ് തുളസിദാസ് പറയുന്നത്. കോളേജ് കുമാരൻ നല്ലൊരു മെസേജ് ഉള്ള സിനിമയാണെന്നും അതാണ് മോഹൻലാൽ വന്ന് അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
"സാധാരണ ഒരു വര്‍ഷവും രണ്ട് വര്‍ഷവുമൊക്കെ കാത്തിരുന്നിട്ടാണ് അന്ന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നത്. എന്നാല്‍ എനിക്ക് ഒരു മൂന്ന് മാസത്തിനുള്ളില്‍ ഡേറ്റ് കിട്ടി. ഞാന്‍ ചെന്ന് സംസാരിച്ചു. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തു. മൂന്ന് മാസം കൊണ്ട് സിനിമ തുടങ്ങി. ആളുകള്‍ക്ക് അത്ഭുതം. മോഹന്‍ലാലിന് ഒന്നേകാല്‍ കോടി രൂപ കൊടുത്താണ് ഞാന്‍ അഭിനയിപ്പിച്ചതെന്ന് പത്രത്തിൽ വാര്‍ത്ത വന്നു. സത്യത്തില്‍ അന്ന് ഒരു കോടി രൂപ റേറ്റ് സംസാരിച്ചതാണ്. പക്ഷേ ലാലേട്ടന്‍ 95 ലക്ഷം രൂപയേ വാങ്ങിച്ചിട്ടുള്ളൂ. അഞ്ച് ലക്ഷം രൂപ ലാലേട്ടന്‍ പ്രെഡാഡ്യൂസര്‍ക്ക് റിഡക്ഷന്‍ ചെയ്തു കൊടുത്തു. പത്രത്തിൽ വന്നത് ഒന്നേകാല്‍ കോടിയെന്നും. മോഹന്‍ലാലിന് ഇഷ്ടമില്ലാതെയാണ് ഡേറ്റ് വാങ്ങിയതെന്നൊക്കെ വന്നു. അങ്ങനെയൊന്നുമല്ല. അത് നല്ലൊരു മെസേജ് ഉള്ള സിനിമയായിരുന്നു", എന്നാണ് തുളസിദാസ് പറഞ്ഞത്.
'ബിരിയാണി'ക്ക് ശേഷം കനി കുസൃതി പ്രധാനവേഷത്തിൽ; നാല് ഭാഷകളിലായി 'കിർക്കൻ'
അതേസമയം, മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജസ്ഥാനില്‍ ഷൂട്ടിംഗ് അവസാനിച്ച ചിത്രത്തിന്‍റെ ചിത്രീകരണം നിലവില്‍ ചെന്നെയില്‍ ആണ് പുരോഗമിക്കുന്നത്.