ഗാൽവാൻ സംഘർഷം പ്രമേയമാക്കി സൽമാൻ ഖാൻ അഭിനയിക്കുന്ന 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന സിനിമ വസ്തുതകളെ വളച്ചൊടിക്കുന്നുവെന്ന് ചൈന. ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും ചലച്ചിത്ര നിർമ്മാതാക്കൾക്ക് സിനിമ നിർമ്മിക്കാൻ അവകാശമുണ്ടെന്നും ഇന്ത്യ മറുപടി നൽകി.
ദില്ലി: ഗാൽവാനിൽ ഇന്ത്യ-ചൈന സംഘർഷം പ്രമേയമാക്കി പുറത്തിറങ്ങുന്ന സൽമാൻ ഖാൻ നായകനായ 'ബാറ്റിൽ ഓഫ് ഗാൽവാൻ എന്ന ചിത്രത്തിനെതിരെ ചൈന രംഗത്ത്. സിനിമ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് ചൈനീസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും സ്വാതന്ത്ര്യം വിനിയോഗിച്ച് ചലച്ചിത്ര നിർമ്മാതാക്കൾക്ക് സിനിമകൾ നിർമ്മിക്കാനുള്ള അവകാശമുണ്ടെന്നും ഇന്ത്യ മറുപടി നൽകി. കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ 2020-ൽ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരുമായി ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന്റെ വേഷത്തിലാണ് സൽമാൻ ഖാൻ അഭിനയിക്കുന്നത്.
ആയുധമൊന്നുമില്ലാതെ വെറുംകൈകൊണ്ട് നടന്ന പോരാട്ടത്തിൽ 20 സൈനികരെ നഷ്ടപ്പെട്ടതായി ഇന്ത്യ ഔദ്യോഗികമായി സമ്മതിച്ചു. നേരെമറിച്ച്, ഏറ്റുമുട്ടലിൽ ആളപായം നിഷേധിച്ച ചൈന, പിന്നീട് നാല് സൈനികരെ നഷ്ടപ്പെട്ടതായി അവകാശപ്പെട്ടു. എന്നാൽ നാൽപ്പതിലേറെ സൈനികരെ ചൈനക്ക് നഷ്ടപ്പെട്ടതായി അമേരിക്ക അവകാശപ്പെട്ടിരുന്നു. സിനിമയെക്കുറിച്ച് എന്തെങ്കിലും സംശയമുള്ളവർക്ക് വ്യക്തതയ്ക്കായി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കാം. ഈ സിനിമയിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഏറ്റുമുട്ടലുകളെത്തുടർന്ന്, ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരുന്നു.
ചൈനയിലെ സർക്കാർ പത്രമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിലാണ് സിനിമക്കെതിരെ വിമർശനമുള്ളത്. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന 2020 ജൂണിലെ ഏറ്റുമുട്ടലിന്റെ സംഭവങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്നും പത്രം കുറ്റപ്പെടുത്തി. ബോളിവുഡ് സിനിമകൾ പരമാവധി വിനോദത്തെ അടിസ്ഥാനമാക്കിയുള്ളതും വൈകാരികമായി നിറഞ്ഞതുമായ ചിത്രീകരണമാണ് നൽകുന്നത്. എന്നാൽ സിനിമാറ്റിക് അതിശയോക്തിക്ക് ചരിത്രം മാറ്റിയെഴുതാനോ ചൈനയുടെ പരമാധികാര പ്രദേശം സംരക്ഷിക്കാനുള്ള പിഎൽഎയുടെ ദൃഢനിശ്ചയത്തെ ഇളക്കാനോ കഴിയില്ലെന്നും ലേഖനത്തിൽ പറയുന്നു. ഗാൽവാൻ താഴ്‌വര യഥാർത്ഥ നിയന്ത്രണ രേഖയുടെ ചൈനയുടെ വശത്താണെന്ന് ഗ്ലോബൽ ടൈംസ് ലേഖനം തെറ്റായി അവകാശപ്പെടുന്നു. 2020 ജൂണിലെ ഏറ്റുമുട്ടലുകളുടെ ഉത്തരവാദിത്തവും ഇന്ത്യക്ക് മേൽ കെട്ടിവെച്ചു.
