ഇന്ത്യയിലെവിടെയും ഷൂട്ട് ചെയ്യാൻ ഓൺലൈനിലൂടെ അനുമതി, ചലച്ചിത്ര വ്യവസായത്തിന് പിന്തുണയെന്ന് കേന്ദ്രം
ആനിമേഷനും വിഎഫ്എക്സിനുമായി ഒരു ലോകോത്തര വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാൻ മുംബൈ ഐഐടിയുമായി ഒരു ധാരണാപത്രം ഒപ്പിട്ടു.
ചലച്ചിത്ര വ്യവസായത്തിൽ ആയാസ രഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുഗൻ (Dr. L Murugan). ചെന്നൈയിൽ ദക്ഷിണേന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്‍ചയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഷൂട്ടിങ്ങിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിക്കായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട് . അവിടെ അപേക്ഷിച്ചാൽ ഇന്ത്യയിലെവിടെയും ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾക്ക് ഓൺലൈനിൽ അനുമതി നേടാം . അത് ബിസിനസ് നടത്തിപ്പ് എളുപ്പമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആനിമേഷനും വിഎഫ്എക്സിനുമായി ഒരു ലോകോത്തര വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാൻ മുംബൈ ഐഐടിയുമായി ഒരു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ഡോ. മുരുഗൻ പറഞ്ഞു.
പരിപാടിയിൽ ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുകയും ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ അഭ്യർത്ഥനകളും ആവശ്യങ്ങളും സംബന്ധിച്ച് ഒരു നിവേദനം സമർ പ്പിക്കുകയും ചെയ്‍തു. കൊവിഡ്, അനിമൽ വെൽഫെയർ ബോർഡ് സർട്ടിഫിക്കേഷൻ, സ്വകാര്യത പ്രശ്‍നങ്ങൾ, ഫിലിം ഷൂട്ടിംഗിനുള്ള ഏകജാലക ക്ലിയറൻസ്, സിനിമകൾക്ക് ഇരട്ട നികുതി എന്നിവ കാരണം ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ നിവേദനത്തിൽ ഉണ്ട്. മൃഗസംരക്ഷണ ബോർഡിന്റെ ഒരു യൂണിറ്റ് പ്രാദേശിക സെൻസർ ബോർഡ് ഓഫീസുകളിൽ ഉണ്ടായിരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
സെൻസർ ബോർഡിൽ സിനിമാ വ്യവസായ മേഖലയിൽ നിന്നുള്ള കൂടുതൽ അംഗങ്ങളെ ചേർക്കുകയും സെൻസർ ബോർഡ് ട്രൈബ്യൂണൽ രൂപീകരിക്കുകയും, ഫിലിംഫെയർ അവാർഡിനായി തിരഞ്ഞെടുത്തവ ഉൾപ്പെടെയുള്ള ജനപ്രിയ സിനിമകളുടെ പ്രക്ഷേപണം ദൂരദർശൻ നടത്തുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിക്ക് സമർപ്പിചു.
വിവിധ അസോസിയേഷനുകളുടെ നേതാക്കളുടെ നിവേദനവും അഭ്യർത്ഥനകളും സ്വീകരിച്ച ശേഷം, ചലച്ചിത്ര വ്യവസായത്തിന്റെ പരാതികൾ പരിഹരിക്കാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ മക്കയായി കണക്കാക്കപ്പെടുന്ന SIFCC- യിൽ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ഗോവ ചലച്ചിത്രമേളയിൽ സംഘടനകളുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.