ആര്യൻ ഖാന് പലവട്ടം ശ്രേയസ് ലഹരി മരുന്ന് എത്തിച്ച് നൽകി, തെളിവായി വാട്സ് ആപ്പ് ചാറ്റ്
2020 ജൂലൈ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻസിബി പരിശോധിച്ചത്. ശ്രേയസ് നായർ എന്ന ലഹരി കടത്തുകാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്.
മുംബൈ:ആഡംബര കപ്പലിലെ ലഹരി മരുന്ന് (drug case) കേസിൽ അറസ്റ്റിലായ മലയാളി ശ്രേയസ് അയ്യർ ( shreyas nair ) മുൻപും പലവട്ടം ആര്യൻഖാന് ( aryan khan ) ലഹരി മരുന്ന് എത്തിച്ച് നൽകിട്ടുണ്ടെന്ന് എൻസിബി. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ നടന്നത്. വാട്സ് ആപ്പ് ചാറ്റുകളാണ് ഇതിനെല്ലാം തെളിവായി അന്വേഷണ ഏജൻസി നിരത്തുന്നത്.
കപ്പലിൽ നടത്തിയ റെയ്ഡിനിടെ തന്‍റെ പക്കൽ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചില്ലെന്ന് വാദിക്കുമ്പോഴും വാട്‍സ് ആപ്പ് ചാറ്റുകൾ ആര്യൻ ഖാന് കുരുക്കാവുകയാണ്. 2020 ജൂലൈ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻസിബി പരിശോധിച്ചത്. ശ്രേയസ് നായർ എന്ന ലഹരി കടത്തുകാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പല വട്ടം വലിയ അളവിൽ ശ്രേയസ് ലഹരി വസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇടപാടുകൾ നടത്തിയത് ക്രിപ്റ്റോ കറൻസി വഴിയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തിയെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.
കേസിനാസ്പദമായി ആഡംബര കപ്പൽ യാത്രയിൽ ശ്രേയസും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ പിന്നീട് ചില കാരങ്ങളാൽ പിന്മാറുകയായിരുന്നു. ശ്രേയസ് നായരെ ആര്യൻ ഖാനൊപ്പമിരുത്തി ചോദ്യം ചെയ്യും. അതേസമയം ഒരു ലഹരി ഇടപാടുകാരനടക്കം രണ്ട് പേരെ കൂടി ഇന്ന് എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയ്ക്ക് പുറമെ ഗോവയിലേക്കും എൻസിബി റെയ്ഡുകൾ വ്യാപിപ്പിച്ചിട്ടുണ്ട്.