Asianet News MalayalamAsianet News Malayalam

'താമസിച്ച മുറിയുടെ വാടക പോലും ഇതുവരെ നല്‍കിയില്ല'; ഗീതു തെറ്റിദ്ധരിപ്പിക്കുന്നെന്ന് കോസ്റ്റ്യൂം അസിസ്റ്റന്‍റ്

'വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്.'

facebook post of geetu mohandas was misleading says rafi kannadiparamba
Author
Thiruvananthapuram, First Published Jul 9, 2020, 8:24 PM IST

ഡബ്യുസിസിയില്‍ നിന്നു രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായി സംഘടനയിലെ പ്രമുഖരായ ചില അംഗങ്ങള്‍ക്കെതിരെ ചില സിനിമാപ്രവര്‍ത്തകരുടെ അഭിപ്രായപ്രകടനങ്ങളും ഉണ്ടായി. അതിലൊന്നായിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംഘടനയുടെ തലപ്പത്തുള്ള ഒരു പ്രമുഖ സംവിധായികയെക്കുറിച്ച് എഴുതിയ കുറിപ്പ്. ഗീതു മോഹന്‍ദാസിനെ ഉദ്ദേശിച്ചാണ് സ്റ്റെഫി എഴുതിയത് എന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടരവെ ഗീതു ഇതില്‍ മറുപടിയുമായും എത്തി. സ്റ്റെഫിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും താന്‍ സംവിധാനം ചെയ്‍ത മൂത്തോന്‍ എന്ന സിനിമയില്‍ മാക്സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്‍തതെന്നും അവര്‍ പ്രസവാവധിക്കു പോയ ഇടവേളയിലേക്കു മാത്രമാണ് സ്റ്റെഫിയെ ക്ഷണിച്ചിരുന്നതെന്നും ഗീതു പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്റ്റെഫിക്ക് കഴിയാതിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നും. മാക്സിമ ബസു ഡിസൈന്‍ ചെയ്‍ത വസ്ത്രങ്ങള്‍ തങ്ങളുടെ അറിവില്ലാതെ സ്റ്റെഫിയുടെ ആളുകള്‍ എടുത്തുകൊണ്ടുപോയെന്നും പ്രതിഫലം നല്‍കുന്നതുവരെ അവ തിരികെ നല്‍കില്ലെന്ന് സ്റ്റെഫിയുടെ അസിസ്റ്റന്‍റ് അറിയിച്ചെന്നും ഗീതു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് സ്റ്റെഫി സേവ്യറുടെ അസിസ്റ്റന്‍റ് റാഫി കണ്ണാടിപ്പറമ്പ. ഗീതു മോഹന്‍ദാസ് തന്നോട് ഫോണില്‍ സംസാരിക്കുന്നതിന്‍റെ റെക്കോര്‍ഡിംഗ് ഉള്‍പ്പെടെയാണ് റാഫിയുടെ പോസ്റ്റ്.

റാഫി കണ്ണാടിപ്പറമ്പയുടെ ഫേസ്ബുക്ക് പോസ്റ്റ്

"നിങ്ങൾ പോയ ശേഷമാണ് എന്‍റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്‍റെ ടീം എന്നെ അറിയിച്ചത്. അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്‍റിനോടാണ് മേൽപറഞ്ഞ സംഭാഷണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്‍റ് നിങ്ങളുടെ മുഴുവൻ പേയ്‌മെന്‍റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എന്‍റെ നിർമ്മാതാവ് എല്ലാ പേയ്‌മെന്‍റുകളും നൽകിയതുമാണ്."( ഗീതു മോഹൻദാസ് മാഡത്തിന്‍റെ പോസ്റ്റിൽ നിന്ന് )

മാഡം,

ഇന്നലെ നിങ്ങൾ പോസ്റ്റിൽ സൂചിപ്പിച്ച ആ costume ഡിസൈനറുടെ അസിസ്റ്റന്‍റ് ഞാനാണ്.

നിങ്ങളോടൊപ്പം ലക്ഷദ്വീപിൽ ഡിസൈനർ സ്റ്റെഫിയുടെ അസിസ്റ്റന്‍റ് ആയി ഞാനാണ് വന്നത്. (തെളിവുകൾ വേണമെങ്കിൽ ഹാജരാക്കാം ). നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസിൽ, നിങ്ങളുടെ സാന്നിധ്യത്തിൽ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്ട് ചെയ്തത്. ഇത് ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടതിന്‍റെ രേഖയാണ് വോയിസ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങൾ പറഞ്ഞത്. എന്നുവച്ചാൽ ഞാൻ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം. മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങൾ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടർന്നുള്ള ജോലിയിൽ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിർത്തിയപ്പോൾ, നിങ്ങളുടെ ടീമിന്‍റെ കൈയ്യിൽ തിരിച്ചേല്‍പ്പിച്ചതും ഞാൻ തന്നെയാണ്. നിങ്ങളുടെ പോസ്റ്റിൽ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തിൽ ഒരു വിലപേശലും നടന്നിട്ടില്ല.

നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞാണ് എന്‍റെ അസിസ്റ്റന്‍റ് ബാറ്റ പോലും കിട്ടിയത്. (അതിന്‍റെ ബാങ്ക് ഡീറ്റെയില്‍സ് എന്‍റെ പക്കലുണ്ട്.). പക്ഷേ നിങ്ങൾ പറയുന്നു " ഷൂട്ടിംഗിന് '2 ദിവസം' മുൻപേ എന്‍റെ ബാറ്റ തന്നുവെന്ന് ',എങ്കിൽ അതിന്‍റെ തെളിവുകൾ നിങ്ങളാണ് നൽകേണ്ടത്.

സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും, എന്‍റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങൾ താമസിച്ച റൂമിന്‍റെ വാടക പോലുമോ നിങ്ങൾ നൽകിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നത്. കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്.. നന്ദി മാഡം.

Latest Videos
Follow Us:
Download App:
  • android
  • ios