വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഭീഷണി മുഴക്കി ആരാധിക
വരുണിനെ നേരില്‍ കാണാനാഗ്രഹിച്ച് മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. വരുണിനെ കാണാനായി മണിക്കൂറുകളോളം വീടിന് പുറത്ത് കാത്തിരുന്നെങ്കിലും കാണാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു നടാഷയ്ക്കെതിരെ ആരാധിക വധഭീഷണി മുഴക്കിയത്.
മുംബൈ: ബോളിവുഡ് നടന്‍ വരുണ്‍ ധവാന്റെ കാമുകി നടാഷ ദലാലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ആരാധിക. വരുണിനെ നേരില്‍ കാണാനാഗ്രഹിച്ച് മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. വരുണിനെ കാണാനായി മണിക്കൂറുകളോളം വീടിന് പുറത്ത് കാത്തിരുന്നെങ്കിലും കാണാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു നടാഷയ്ക്കെതിരെ ആരാധിക വധഭീഷണി മുഴക്കിയത്.
വീട്ടിന് മുന്നിൽ ഏറെസമയം കാത്തിരുന്ന ആരാധികയോട് തിരികെ പോകാൻ സെക്യൂരിറ്റി ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. തന്റെ പുതിയ ചിത്രം ‘കലങ്കി’ന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വരുണ്‍ ധവാന്‍ തിരക്കിലാണെന്നും അതിനാല്‍ കാണാന്‍ സാധിക്കില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ ആരാധികയെ അറിയിച്ചിരുന്നു. ഇതില്‍ ക്ഷുഭിതയായ ആരാധിക വീടിന് പുറത്ത് നിന്ന് ബഹളം വയ്ക്കുകയും, താൻ നടാഷയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് ഗത്യന്തരമില്ലാതെയായപ്പോൾ സെക്യൂരിറ്റി ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി വരുണിന്റെ സുരക്ഷാ ജീവനക്കാർ രംഗത്തെത്തി. വരുണിനെ കാണാനായി ആരാധകര്‍ വീടിന് സമീപം വരാറുണ്ട്. തിരക്കില്ലെങ്കിൽ വരുൺ ആരാധകര്‍ക്കൊപ്പം സെൽഫി എടുക്കാൻ നിൽക്കാറുണ്ട്. എന്നാൽ കുറച്ച് ദിവസമായി അദ്ദേഹം വളരെയധികം തിരക്കിലാണ്. സാധാരണയായി വരുണിനെ കാണാൻ ആരാധകർ വരുന്നത് പോലെയാണ് അന്ന് ആ ആരാധികയും വന്നത്. അവർ വീടിന് പുറത്ത് കുറെ സമയം വരുണിനായി കാത്തുനിന്നു. എന്നാൽ അന്ന് അദ്ദേഹം ഏറെ വൈകിയാണ് വീട്ടിലെത്തിയത്. കൂടാതെ അദ്ദേഹം വളരെയധികം ക്ഷീണിതനുമായിരുന്നു. അതുകൊണ്ട് തന്നെ വരുണിനെ കാണാൻ കഴിയില്ലെന്ന വിവരം ആരാധികയെ അറിയിച്ചു. തുടർന്ന് ആരാധികയായ പെണ്‍കുട്ടി ആദ്യം സ്വയം അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും പിന്നീട് നടാഷയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു.
സാധാരണയായി വരുണിനെ കാണാൻ വരുന്ന ആരാധകർ ഇത്തരത്തിൽ ആക്രമണോത്സുകത കാണിക്കാറില്ല. എന്നാൽ ഈ സംഭവം അറിഞ്ഞപ്പോൾ വരുണ്‍ വല്ലാതെ ടെന്‍ഷനായിരുന്നു. 45 മിനിറ്റോളം വീടിന് പുറത്ത് കാത്ത് നിൽക്കുകയും വരുണിലെ കാണാതെ പോകില്ലെന്ന് വാശിപ്പിടിക്കുകയും ചെയ്തതോടെയാണ് പൊലീസിൽ അറിയിച്ചതെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ മുംബൈയിലെ സാന്റാ ക്രൂസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വരുണ്‍ ധവാന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ എഫ്‌ഐആര്‍ തയ്യാറാക്കൂകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.