'എമ്പുരാൻ സിനിമയിൽ ജാഗ്രത കുറവുണ്ടായതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം. അമിത ജാഗ്രതയാണ് ജാനകിയുടെ കാര്യത്തിൽ ബോർഡിലെ ചില ആളുകൾ സെൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു.- സുരേഷ് കുമാർ

കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെ സിനിമാ സംഘടനകൾ ഒന്നിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ദില്ലിയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകൾ ഒരുമിച്ചാണ് നിവേദനം നൽകിയതെന്ന് ജി സുരേഷ് കുമാർ അറിയിച്ചു. സിനിമാ പ്രവർത്തകർക്കുള്ള ആശങ്ക കേന്ദ്രമന്ത്രിയെ അറിയിച്ചു. എമ്പുരാൻ സിനിമയിൽ ജാഗ്രത കുറവുണ്ടായതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം. അമിത ജാഗ്രതയാണ് ജാനകിയുടെ കാര്യത്തിൽ ബോർഡിലെ ചില ആളുകൾ സെൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു. സുരേഷ് ഗോപി വിഷയത്തിൽ സംസാരിക്കേണ്ട കാര്യമില്ലെന്നും ഉള്ളിൽ കടുത്ത അമർഷമുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം, സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്ത സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചിയിലെ കളര്‍മാജിക് സ്റ്റു‍ഡിയോയില്‍ ഇന്ന് രാവിലെയാണ് ജസ്റ്റിസ് നഗരേഷ് സിനിമ കണ്ടത്. ബുധനാഴ്ച ജെ എസ് കെയുമായി ബന്ധപ്പെട്ട ഹര്‍ജിവീണ്ടും പരിഗണിക്കും. സിനിമ കണ്ട ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി അറിയിച്ചത്.