റോഷൻ ആൻഡ്രൂസിനെതിരെ ഫിലിം ചേംബറും; ആൽവിൻ ആന്റണിയെ മർദിച്ചതിൽ പ്രതിഷേധം
റോഷൻ ആൻഡ്രൂസിനെതിരെ ഫിലിം ചേമ്പറും. ആൽവിൻ ആന്റണിയെ മർദിച്ച സംഭവത്തിൽ ഫിലിം ചേംബർ പ്രതിഷേധിച്ചു.
തിരുവനന്തപുരം: സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ ഫിലിം ചേംബർ. നിർമ്മാതാവ് ആൽവിൻ ആന്റണിയെ മർദിച്ച സംഭവത്തിൽ ഫിലിം ചേംബർ പ്രതിഷേധിച്ചു. ഇതിനിടെ ആൽവിൻ ആന്റണിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റോഷൻ ആൻഡ്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി.
റോഷൻ ആൻഡ്രൂസുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. പറഞ്ഞ് തീർക്കാവുന്ന പ്രശ്നം അക്രമത്തിലെത്തിച്ചുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു. പരാതിയിൽ നടപടി വേഗത്തിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നൽകി. സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന് നിർമ്മാതാവ് ആൽവിൻ ആന്റണി ഇന്നലെയാണ് പരാതിപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി മർദിച്ചെന്നായിരുന്നു പരാതി. എന്നാൽ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ പ്രതികരണം.
സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമായതെന്നാണ് ആൽവിൻ ആന്‍റണി ആരോപിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടിൽ കയറി വന്ന റോഷൻ ആൻഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ച് തന്‍റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മർദിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.