നമ്മുടേത് എന്നു പറയുന്ന ഭൂമി പോലും സർക്കാരിന്റെയാണെന്നും നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഒമർ ലുലു കുറക്കുന്നു.

കെ- റെയിൽ (K Rail) പദ്ധതിയാണ് ഇപ്പോൾ കേരളത്തെ ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിലടക്കം ഈ വിഷയം തന്നെയാണ് ട്രെൻഡിം​ഗ്. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ വിഷത്തിൽ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ ഒമർ ലുലു. നമ്മുടേത് എന്നു പറയുന്ന ഭൂമി പോലും സർക്കാരിന്റെയാണെന്നും നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഒമർ ലുലു(Omar Lulu) കുറക്കുന്നു.

ഒമർ ലുലുവിന്റെ വാക്കുകൾ

ഒരു പത്ത് മിനിറ്റ്‌ മുൻപേ എത്തിയിരുന്നെങ്കിൽ..........
ലോകത്ത്‌ ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ട്ടപ്പെട്ട സമയം ഒരിക്കലും നമ്മുക്ക് തിരിച്ച്‌ കിട്ടുകയില്ല.നമ്മൾ ഇപ്പോൾ അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്.യഥാർത്ഥത്തിൽ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സർക്കാറിന്റെ ആണ് അത് കൊണ്ടാണ് വർഷാവർഷം നമ്മൾ ലാന്റ്‌ ടാക്സ് അടയ്ക്കുന്നത്.നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവർത്തിക്കാം. ഇനി എനിക്ക്‌ നഷ്ടപ്പെടുമ്പോൾ ആണ് വേദന അറിയൂ എന്ന് പറയുന്നവരോട് നെടുമ്പാശേരി വിമാനതാവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയിലാതിരുന്ന സമയത്ത്.പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയർപ്പോർട്ട് കൊണ്ട്‌ ലാഭം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ. Eagerly Waiting To Travel in K-Rail.

കെ റെയിൽ സമരത്തിന് പിന്നിൽ വിവരദേഷികൾ, സതീശൻ കുറ്റിപറിച്ച് നടക്കട്ടെ എന്നും ഇ പി ജയരാജൻ

തിരുവനന്തപുരം: കെ റെയിലിനെതിരായ (K Rail) സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ (E P Jayarajan). തെക്കുംവടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജൻ പരിഹസിച്ചത്. കെ റെയിലിനെതിരെ സ്ഥലം നൽകാൻ തയ്യാറായി ജനങ്ങൾ ഇങ്ങോട്ടുവരികയാണെന്നും ജയരാജൻ പറ‍ഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും (V D Satheeshan) ജയരാജൻ പ്രതികരിച്ചു. വേറെ പണിയൊന്നുമില്ലെങ്കിൽ സതീശൻ കുറ്റിപറിച്ച് നടക്കട്ടെ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും ജയരാജൻ വ്യക്തമാക്കി. 

സില്‍വര്‍ലൈന്‍ (Silver Line) പ്രതിഷേധം കനക്കുമ്പോള്‍ സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് തന്നെയാണ് സര്‍ക്കാരും സിപിഎമ്മും. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന്‍ സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. 

കെ റെയിലിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 

അതേ സമയം, ചങ്ങനാശേരി കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ വിമചന സമരത്തിന് ചിലര്‍ തയ്യാറെടുക്കുന്നുവെന്ന ഇന്നലെത്തെ ആരോപണത്തില്‍ നിന്ന് സിപിഎം പിന്നോട്ട് പോയി. സമരത്തെ അനുകൂലിക്കാനോ എതിര്‍ക്കാനോ ഈ ഘട്ടത്തില്‍ തങ്ങളില്ലെന്ന എന്‍എസ്എസിന്‍റെ നിലപാടിനെ തുടര്‍ന്നാണ് സിപിഎമ്മിന്‍റെ മനംമാറ്റം. 

ശബരിമല സമരകാലത്തെ ഓര്‍മിപ്പിച്ചാണ് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്. അതിശക്തമായ പ്രക്ഷോഭവും തിരിച്ചടിയും നേരിടേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 'ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് സിപിഎം പറയുന്നത് വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ്. അതിര് കല്ലുകൾ പിഴുതെറിഞ്ഞ് കൊണ്ടിരിക്കുന്നുകയാണ്. സമരത്തെ ബിജെപിയും പിന്തുണക്കും. പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ശബരിമല പ്രക്ഷോഭകാലം സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. സര്‍വേയും കല്ലിടലും ഇത്രയും ധൃതിപ്പെട്ട് നടത്തുന്നതിന് പിന്നില്‍ സാമ്പത്തിക അഴിമതിയെന്ന ആരോപണവും ചെന്നിത്തല ആവര്‍ത്തിച്ചു.