'സിനിമാബന്ധങ്ങളോ എക്സ്പീരിയൻസോ ഇല്ലാതെ വന്ന എനിക്കിത് അഭിമാന നിമിഷം'; അഡാർ ലവ്വിനെ കുറിച്ച് ഒമർ
പൂർണ്ണമായും പുതുമുഖങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ഒരു അഡാറ് ലവ്.
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു(omar lulu) ഒരു അഡാറ് ലവ്(oru adaar love) എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. നിലവിൽ ബാബു ആൻ്റണിയെ(babu antony) നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ലുലു. ഇപ്പോഴിതാ തന്റെ അഡാറ് ലവ് എന്ന സിനിമയെ കുറിച്ച് ഒമർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയിലെ നാല് പാട്ടുകൾ 25 മില്ല്യൺ കടന്ന പാട്ട് അഡാറ് ലവ്വിലേതാണെന്ന് ഒമർ കുറിക്കുന്നു. അറബി,ചൈനീസ്,സ്പാനിഷ്,ഫ്രെഞ്ച്, ഇംഗ്ലീഷ് ഭാഷകളില്ലേക്കുള്ള ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുകയാണെന്നും സംവിധായകൻ കുറിച്ചു. യാതൊരുവിധ സിനിമാ ബന്ധങ്ങളോ എകസ്പീരിയൻസോ ഇല്ലാതെ വന്ന തനിക്ക് ഇത് അഭിമാന നിമിഷമാണെന്നും ദൈവത്തിനും പ്രേക്ഷകർക്കും നന്ദിയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഒമർ ലുലുവിന്റെ വാക്കുകൾ
കുറച്ച് പുതുമഖങ്ങളെ വെച്ച് ഒരു കുഞ്ഞു മലയാള സിനിമ എന്ന രീതിയിൽ തുടങ്ങിയതാണ് "ഒരു അഡാർ ലവ്വ്".യാതൊരുവിധ സിനിമാ ബന്ധങ്ങളോ എകസ്പീരിയൻസോ ഇല്ലാതെ വന്ന എനിക്ക് ഇത് അഭിമാന നിമിഷം ദൈവത്തിനും പ്രേക്ഷകർക്കും നന്ദി. മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയിലെ നാല് പാട്ടുകൾ 25 മില്ല്യൺ. മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ടീസർ 30മില്ല്യൺ. ഇന്ത്യയിലെ ഏഴ് ഭാഷകളില്ലേക്ക് ഡബ് ചെയ്യുക. അറബി,ചൈനീസ്,സ്പാനിഷ്,ഫ്രെഞ്ച്, ഇംഗ്ലീഷ് ഭാഷകളില്ലേക്ക് ഉള്ള ഡബ്ബിംഗ് നടക്കുന്നു.
പൂർണ്ണമായും പുതുമുഖങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ഒരു അഡാറ് ലവ്. നൂറിന്‍ ഷെറീഫ്, പ്രിയ പ്രകാശ് വാര്യര്‍, വൈശാഖ് പവനന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. കൗമാര പ്രണയകഥ പറഞ്ഞ ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് സാരംഗ് ജയപ്രകാശ്, ലിജോ എന്നിവർ ചേർന്നാണ്. ഒമർ ലുലുവിന്റേതാണ് കഥ. ഔസേപ്പച്ചൻ മൂവി ബാനറിൽ ഔസേപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്.