Asianet News MalayalamAsianet News Malayalam

വിക്രം ചിത്രം കര്‍ണന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; സംവിധായകന്‍ വിമല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

മിടേഷ് നായിഡു എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ആർ.എസ് വിമൽ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള impact ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ്  തട്ടിപ്പ് നടക്കുന്നത്

Financial scam in name of Vikram movie Karna; Director Vimal filed complaint
Author
Thiruvananthapuram, First Published Jun 8, 2019, 3:35 PM IST

തിരുവനന്തപുരം: ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'കർണ്ണന്റെ' പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമം. കർണ്ണനിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക്  സംവിധായകൻ ആർ എസ് വിമൽ പരാതി നൽകി. മിടേഷ് നായിഡു എന്നയാൾക്കെതിരെയാണ്  പരാതി നൽകിയിരിക്കുന്നത്.

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാട്ടി ഇവർ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്നത്തും സന്ദേശങ്ങൾ അയകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ലോഗോ പരസ്യ ഡിസൈൻ എന്നിവ വ്യാജമായി നിർമിക്കുകയും ഇത് കർണ്ണന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകൾക്ക് സമാനമായ വ്യാജ പേജുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള ആർ.എസ് വിമൽ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള impact ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ്  തട്ടിപ്പ് നടക്കുന്നത്. പരസ്യം കണ്ട് ഓൺലൈനിൽ ബന്ധപ്പെടുന്നവരോട് നമ്പർ നൽകാൻ സംഘം ആവശ്യപ്പെടും. തുടർന്ന് കാസ്റ്റിങ് ഡയറക്ടർ എന്ന് പരിചയപ്പെടുത്തുന്ന ആൾ ഈ നമ്പറിലേക്ക് വിളിക്കും. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു തുടങ്ങുന്ന ഇയാൾ വിദേശ സ്വദേശ ലോകേഷനുകളിലായി 76 ദിവസം നീണ്ടുനിക്കുന്ന ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഇരയുടെ വിശ്വാസം പിടിച്ചു പറ്റും.

ലോക്കേഷനുകളിലെ താമസ ചിലവ് സ്വയം വഹിക്കണമെന്നും ഇതിനായി രണ്ടുലക്ഷം രൂപ ചിലവാകുമെന്നും ഇയാൾ പറയും. ഇതിന് സമ്മതം മൂളുന്നവരോട് ഓൺലൈനായി കരാർ ഫോം പൂരിപ്പിച്ചു നൽകണമെന്നും ഇതിന്റെ ഫീസ് ആയി 8500 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. പരസ്യം ശ്രദ്ധയിക്കപ്പെട്ട  മുംബൈ സ്വദേശിനി സിമ്രാൻ ശർമ്മ എന്ന യുവതി അപേക്ഷ നൽകിയിരുന്നു. ഫോണിലൂടെയുളള അഭിമുഖത്തിന് ശേഷം യുവതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘം ഇവരെ പ്രധാന നായികയുടെ വേഷത്തിൽ തിരഞ്ഞെടുത്തുയെന്ന് അറിയിച്ചു. ഇത് കാട്ടി വ്യാജ ലെറ്ററുകൾ അയച്ചിരുന്നുയെന്നും പറയുന്നു. തുടർന്ന് യുവതിയുടെ സഹോദരൻ ഗൗരവ് ശർമ്മയെ ബന്ധപ്പെട്ട സംഘം ഷൂട്ടിങ് ആരംഭിക്കുകയാണന്നും മുൻകൂട്ടി അറിയിച്ചത് അനുസരിച്ച് താമസ ചെലവായി  രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ ഗൗരവ് പണം നൽകിയില്ല. പല തവണയായി ഗൗരവിനെ ബന്ധപ്പെടുന്ന സംഘം സഹോദരിയുടെ റോൾ നഷ്ടമാകാതെയിരിക്കാൻ ഉടനെ ഒരു ലക്ഷം രൂപ അടയ്ക്കണം എന്ന് പറഞ്ഞെങ്കിലും  അന്വേഷണത്തിൽ തട്ടിപ്പ് മനസിലാക്കിയ ഗൗരവ് വിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അറിയിക്കുകയായിരുന്നു.

അഭിനയമേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്ന പുതുമുഖങ്ങളെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും, തന്റെ ചിത്രത്തിന്റെ ലോഗോ, ഡിസൈൻ എന്നിവയുടെ വ്യാജ പകർപ്പ് ഉണ്ടാക്കി വ്യാജ സീൽ, വ്യാജ ലെറ്റർ പാഡ്, എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ഉടനടി നടപടിയെടുക്കണമെന്ന് കാട്ടി മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സിറ്റി പോലീസ് കമീഷണർ എന്നിവർ സംവിധായകൻ ആർ.എസ് വിമൽ പരാതി നൽകി. സംഘത്തിന്റെ തട്ടിപ്പിൽ നിരവധിപേർ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നുയെന്നും പരാതിയിൽ ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകൻ ആർ.എസ് വിമൽ പറഞ്ഞു. കർണ്ണൻ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക്  ഹൈദരാബാദ് മാത്രമാണ് ഓഫീസ് ഉള്ളതെന്നും ചിത്രത്തിലേക്കുള്ള അഭിനയിതാകളെ ആറു മാസം മുൻപ് തന്നെ തിരഞ്ഞെടുത്തുയെന്നും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ പെടരുതെന്നും ആർ.എസ് വിമൽ അറിയിച്ചു.

Follow Us:
Download App:
  • android
  • ios