സോഷ്യൽമീഡിയ സുഹൃത്തുക്കളായ തീർത്ഥയുടെയും വിശാഖിന്‍റെയും 'താടിയും പൊട്ടും' എന്ന ഷോപ്പിന്‍റെ ഉദ്ഘാടനത്തിനാണ് കിച്ചു എത്തിയത്.
യൂട്യൂബിൽ സജീവമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ദാസ്. കിച്ചു ആർ ഡി എന്നാണ് രാഹുലിന്റെ യൂട്യൂബ് ചാനലിന്റെ പേര്. സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പമുള്ള വീഡിയോകളും ഇളയ സഹോദരൻ റിതുവിനെ സർപ്രൈസായി കാണാൻ പോകുന്ന വീഡിയോകളും ജിം വ്ളോഗുമൊക്കെ രാഹുലിന്റെ ചാനലിൽ കാണാം. അടുത്തിടെ യൂട്യൂബിൽ കിച്ചു പങ്കുവെച്ച ജീവിതകഥയും വലിയ തോതിൽ ചർച്ചയായിരുന്നു. താൻ ആദ്യമായി ഉദ്ഘാടകൻ ആയതിന്റെ വിശേഷങ്ങളാണ് കിച്ചു ഏറ്റവും പുതിയതായി യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.

താടിയും പൊട്ടും എന്ന പേരിൽ അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഓഫ്‌ലൈൻ ഷോപ്പ് ഉദ്ഘാടനം ചെയ്യാനാണ് കിച്ചു എത്തിയത്. സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയപ്പോൾ മുതൽ കിച്ചുവിന് പിന്തുണയായി ഒപ്പമുള്ളവരാണ് താടിയും പൊട്ടിന്റെ ഉടമകളായ തീർത്ഥയും വിശാഖും. കിച്ചുവിനെ പോലുള്ളവരെയാണ് യഥാർത്ഥത്തിൽ ഉദ്ഘാടനങ്ങൾക്ക് വിളിക്കേണ്ടതെന്ന് തീർത്ഥയും വിശാഖും വീഡിയോയിൽ പറയുന്നുമുണ്ട്.
''ആദ്യത്തെ ഉദ്ഘാടനമാണ്. സൂപ്പർ എക്സ്പീരിയൻസ്. ചെണ്ടമേളമൊക്കെ ഉണ്ടായിരുന്നു. ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എന്നെ ക്ഷണിച്ചവർക്ക് നന്ദി. തീർത്ഥ ചേച്ചിയുടേയും വിശാഖ് ചേട്ടന്റെയും ഹാർഡ് വർക്കാണ്. ഷോപ്പ് നന്നായി വരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു'', എന്നാണ് ഉദ്ഘാടനശേഷം കിച്ചു പ്രതികരിച്ചത്. ''പരിപാടിയെല്ലാം ഗംഭീരമായി നടന്നു. എനിക്ക് ഭയങ്കര സന്തോഷം. കിച്ചുവിന്റെ ആദ്യത്തെ ഇനാഗുറേഷനാണ്. അവൻ ഹാപ്പിയുമാണ്. അതിൽ ഞങ്ങളും ഹാപ്പിയാണ്. ഇതൊരു തുടക്കമാണ്. ഇനിയങ്ങോട്ട് ഓടി നടന്നവൻ ഉദ്ഘാടനങ്ങൾ ചെയ്യും. എല്ലാ സപ്പോർട്ടും നിങ്ങൾ നൽകണം'', എന്നാണ് തീർത്ഥയും വിശാഖും പറഞ്ഞത്. കിച്ചുവും അടുത്തിടെ ഒരു ക്ലോത്തിങ്ങ് ബ്ലാൻഡ് ലോഞ്ച് ചെയ്തിരുന്നു. 'ലൂപ്സി ബൈ കിച്ചു' എന്നാണ് കിച്ചു ആരംഭിച്ച ക്ലോത്തിങ് ബ്രാന്റിന്റെ പേര്.



