കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്. 

ചിത്രീകരണത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് യുവനടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിന്ദി, തെലുങ്ക് സിനിമകളിലെ അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ ഒരു വെബ് സിരീസിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു ഗഹന. ചിത്രീകരണത്തിനിടെ ബോധരഹിതയായി കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് അവരെ മലാഡിലുള്ള രക്ഷ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഗഹനയുടെ പരിചരണമെന്നും ഏറെ ഗുരുതരമാണ് നിലവിലെ സ്ഥിതിയെന്നും ഡോക്ടര്‍ പറയുന്നു. 

'ഗഹനയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഒട്ടും ഉണ്ടായിരുന്നില്ല. രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലുമായിരുന്നു. രണ്ട് മണിക്കൂറിലെ ശ്രമഫലമായാണ് അതിന് ഒട്ടൊരു വ്യത്യാസം വന്നത്. ചികിത്സകളോട് പോസിറ്റീവ് ആയല്ല രോഗി ഇപ്പോള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. പ്രമേഹത്തിന് ചികിത്സ നടത്തുന്നയാളുമാണ് ഗഹന. പ്രമേഹത്തിന്റെ മരുന്നുകള്‍ക്കൊപ്പം ജോലിക്കിടയില്‍ ചില എനര്‍ജി ഡ്രിങ്കുകളും ഉപയോഗിച്ചതാണോ ഇതിലേക്ക് നയിച്ചതെന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാവൂ', ഡോക്ടര്‍ പ്രണവ് കബ്രയുടെ വാക്കുകള്‍.