സർഗഭൂമിക ഓണ്‍ലൈൻ പരിപാടിയിൽ സുതാര്യത പുലർത്തുന്നതിൽ ജാഗ്രത കുറവുണ്ടായെന്ന് സര്‍ക്കാര്‍.
കലാഭവൻ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്‍ണൻ (RLV Ramakrishnan) ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തില്‍ സംഗീത നാടക അക്കാദമിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍. ജാതീയമോ ലിംഗപരമോ ആയ വിവേചനം കാണിച്ചിട്ടില്ല. സ്വർഗഭൂമിക ഓണ്‍ലൈൻ പരിപാടിയിൽ സുതാര്യത പുലർത്തുന്നതിൽ ജാഗ്രത കുറവുണ്ടായി. സാംസ്‍കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനിൽ നിലപാട് വ്യക്തമാക്കിയത്.
സംഗീത നാടക അക്കാദമിയും രാമകൃഷ്‍ണനും തമ്മിൽ ആശയവിനിമയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് സർക്കാര്‍ അറിയിച്ചത്. മേലിൽ പരാതികൾ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ അക്കാദമിക്ക് നൽകി എന്നു സർക്കാർ വ്യക്തമാക്കി. മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം കിട്ടാത്തതിൽ വിഷമിച്ചായിരുന്നു ആത്മഹത്യ ശ്രമം. ഉറക്കഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യാശ്രമം.
നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആര്‍എല്‍വി രാമകൃഷ്‍ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്‍ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്‍ണന്‍ ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്. 'രാമകൃഷ്‍ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകുമെന്ന് സെക്രട്ടറി രാധാകൃഷ്‍ണൻ നായർ പറഞ്ഞതായി രാമകൃഷ്‍ണൻ വെളിപ്പെടുത്തിയിരുന്നു.
അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്‍പ്പെടും എന്നും അക്കാദമി സെക്രട്ടറി രാധാകൃഷ്‍ണൻ നായർ തന്നോട് പറഞ്ഞുവെന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്‍ണന്‍റെ വെളിപ്പെടുത്തല്‍. തന്നെപ്പോലെ പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരാൾക്ക് അവസരം നൽകില്ല എന്ന ധാർഷ്‍ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവർത്തി ചെയ്യിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്‍ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോടും പ്രതികരിച്ചിരുന്നു. കലാഭവൻ മണിയുടെ അച്ഛന്‍റെ സ്‍മരണയ്ക്കായി പണി കഴിപ്പിച്ച ചാലക്കുടിയിലെ കലാഗ്രഹത്തില്‍ വെച്ചാണ് ആര്‍എല്‍വി രാമകൃഷ്‍ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. തലകറങ്ങി വീണ രാമകൃഷ്‍ണനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
