വിജയ് നായകനാകുന്ന 'ജന നായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലെത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, വിജയ്‌യുടെ നിർദ്ദേശപ്രകാരം തെലുങ്ക് സിനിമ 'ഭഗവന്ത് കേസരി'യുടെ റീമേക്ക് ആയാണ് ഒരുക്കിയത് എന്നാണ് സംവിധായകൻ പറയുന്നത്. H Vinoth talks about Vijay movie Jana Nayagan

കാത്തിരിപ്പിനൊടുവിൽ വിജയ് നായകനായി എത്തുന്ന ജന നായകൻ തിയേറ്ററുകളിൽ എത്തുകയാണ്. ജൂലൈ 23 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം റിലീസ് അനിശ്ചിതത്തിലാവുകയായിരുന്നു. തെന്നിന്ത്യൻ സൂപ്പർതാരം വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജനനായകൻ എത്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ആയതിന് ശേഷമാണ് ചിത്രമെത്തുന്നത് എന്ന പ്രത്യേകതയും ജന നായകനുണ്ട്. എന്തായാലും റിലീസ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് വിജയ് ആരാധകർ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് എച്ച്. വിനോദ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജനനായകന്റേതായി ആദ്യം പറഞ്ഞ കഥ മറ്റൊന്നായിരുന്നുവെന്നും, എന്നാൽ ഭഗവന്ത് കേസരി തന്നോട് കാണാൻ പറയുകയും അത് നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞത് വിജയ് ആയിരുന്നുവെന്നും എച്ച്. വിനോദ് പറയുന്നു.

"ആദ്യം പറഞ്ഞ കഥ ഇതല്ലായിരുന്നു. അത് മുഴുവന്‍ കേട്ടപ്പോള്‍ ഫസ്റ്റ് ഹാഫ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ, സെക്കന്‍ഡ് ഹാഫ് ഭയങ്കര ഹെവിയാണെന്ന് പറഞ്ഞു. ‘മോനെ, ഇത്രയും ഹെവിയായിട്ടുള്ളത് എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അദ്ദേഹമാണ് ഭഗവന്ത് കേസരിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ആ സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ‘ആ സിനിമ കണ്ടുനോക്ക്, നിനക്ക് ഇഷ്ടമായെങ്കില്‍ നമുക്ക് അത് ചെയ്യാം." എച്ച്. വിനോദ് പറയുന്നു.

"റീമേക്ക് ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. മുമ്പ് പിങ്ക് അജിത് സാറിനെ വെച്ച് റീമേക്ക് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും റീമേക്ക് എന്ന് പറയുമ്പോള്‍ എന്താകും എന്നറിയില്ലായിരുന്നു. പക്ഷേ, രണ്ട് സിനിമയും ഞാന്‍ ആസ്വദിച്ച് തന്നെയാണ് ചെയ്തത്. പിങ്ക് റീമേക്ക് ചെയ്തപ്പോള്‍ അതിലെ വുമണ്‍ എംപവര്‍മെന്റ് ആശയമായിരുന്നു അജിത് സാറിന് ഇഷ്ടമായത്. ഭഗവന്ത് കേസരിയിലെ അത്തരം സീനുകളാണ് വിജയ് സാറിനെയും റീമേക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചത്." എച്ച്. വിനോദ് കൂട്ടിച്ചേർത്തു.

YouTube video player