'മലയാളികളുടെ പ്രിയപ്പെട്ട പാട്ട്', ഗായിക ചിത്ര അറുപതിന്റെ നിറവില്‍
മലയാളം മാധുര്യത്തോടെ കേട്ടുകൊണ്ടേയിരിക്കുന്ന ഗായിക ചിത്ര അറുപതിന്റെ നിറവില്‍.
മലയാളികളുടെ കാതകലത്തിലുള്ള സ്വരമാണ് ചിത്രയുടേത്. കാലമെത്രയായാലും ആ ശബ്‍ദം മാധുര്യമേറിക്കൊണ്ടിരിക്കുന്നു. അറുപതാം പിറന്നാളിന്റെ നിറവിലാണ് ചിത്ര. അറുപതാം പിറന്നാളിന് ആശംസകള്‍പ്പിക്കുമ്പോള്‍ ഗായിക ചിത്രയുടെ എത്ര പാട്ടുകളാകും ആസ്വദകരുടെ കാതോര്‍മകളില്‍ പാടിക്കൊണ്ടിരിക്കുന്നുണ്ടാകുക?
ചിത്രയുടെ പേര് ഓര്‍ത്താല്‍ മാത്രം തന്നെ ആ മധുര ശബ്‍ദം പ്രേക്ഷകരുടെ കാതില്‍ മുഴുങ്ങും. നാല് പതിറ്റാണ്ടുകളില്‍ ഇമ്പത്തോടെ കേട്ടുകൊണ്ടേയിരിക്കുകയാണ് ചിത്രയെ പ്രേക്ഷകര്‍. സംഗീത പുരസ്‍കാരങ്ങളുടെ പെരുമ വര്‍ഷാവര്‍ഷം ചിത്രയെ തേടിയെത്തിക്കൊണ്ടേയിരിക്കുന്നു. മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്‍ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‍കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു. പത്മഭൂഷൻ നല്‍കി രാജ്യം ആദരിച്ചു.
ചിത്രയെന്ന പെണ്‍കുട്ടി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യമായി എത്തുന്നത് 1978 ലെ കലോത്സവ വേദിയില്‍ വച്ചാണ്. വേദിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു ആ വിദ്യാര്‍ഥിനി. തിരുവനന്തപുരത്തെ സംഗീത കുടുംബത്തിൽ ജനിച്ച ചിത്രക്ക് അച്ഛൻ കൃഷ്‍ണ നായർ ആയിരുന്നു ജീവിതത്തിലെ വഴികാട്ടി. ചെറിയ പ്രായത്തില്‍ പാട്ടിൽ മികവ് പുലർത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി പിന്നീട്. സ്‍കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. എം ജി രാധാകൃഷ്‍ണനാണ് ചിത്രയെ സിനിമയില്‍ അവതരിപ്പിക്കുന്നത്. 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ആസ്വാദകരെ സംബന്ധിച്ച് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രിയപ്പെട്ട ഒന്നിന്‍റെ കണ്ടെത്തലായിരുന്നു അത്.
ഇളയരാജ വഴി തമിഴകത്തും ചുവടുറപ്പിച്ച ചിത്രയുടെ ശബ്‍ദം പിന്നീട് ഇന്ത്യ മുഴുവൻ മുഴങ്ങി. ഇക്കാലത്തിനിടെ ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. കലാജീവിതത്തിനു പുറത്ത് കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി ചിത്ര മുന്നോട്ട് യാത്ര തുടരുകയാണ് ചിത്ര. ലാളിത്യത്തോടെ മനസ് നിറഞ്ഞ ചിരിയോടെ. ചിത്രയ്‍ക്ക് പിറന്നാള്‍ ആശംസകള്‍ പ്രവഹിക്കുകയുമാണ്.
Read More: പാട്ടില്‍ ചിരിക്കാൻ മടിച്ച ചിത്ര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക