ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് നടന്‍ മോഹൻലാലിന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് 'ഹർ ഘർ തിരംഗ' പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. 'ഹർ ഘർ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയർത്തി. ഇന്ത്യ എന്നാ സങ്കല്പത്തിന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. 

Also Read:സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാജ്യം; 'ഹർ ഘർ തിരംഗ'ക്ക് ഇന്ന് തുടക്കം, 20 കോടി വീടുകളിൽ ദേശീയ പതാക പാറും

തീരുമാനം എടുക്കാൻ ഉള്ള അവകാശം കൂടി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകർച്ചയാണ്. സാമ്പത്തിക സ്വാതന്ത്ര്യവും വിഷയമാണ്. കേന്ദ്രം വലിയ തോതിൽ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടി കുറക്കുന്നു. രണ്ടു തരത്തിൽ ജനങ്ങളെ കാണുന്ന സ്ഥിതിയാണ്. സ്വാതന്ത്ര്യ ദിനം ഇവ ചർച്ച ചെയ്യാൻ കൂടിയുള്ള വേദിയാണെന്നും കെ എൻ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. തോമസ് ഐസക്കിന് എതിരായ ഇഡി അന്വേഷണത്തെക്കുറിച്ചും ബാലഗോപാല്‍ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി എടുത്ത നിലപാടുകൾ പോലും അന്വേഷണത്തിലേക്ക് വരുന്നു. എന്തെങ്കിലും വലയുമായി ഇറങ്ങുകയാണ്. കോടതി വിമർശനം കേട്ടെങ്കിലും പുനരാലോചന വേണമെന്നും മന്ത്രി പറഞ്ഞു.