മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന 'മട്ടാഞ്ചേരി മാഫിയ' എന്ന പുതിയ ചിത്രത്തിനെതിരെ നടൻ ഹരീഷ് പേരടി വിമർശനമുന്നയിച്ചു. വയനാട്ടിലെ മമ്മൂട്ടിയുടെ ഒരു പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു പേരടിയുടെ പ്രതികരണം. Hareesh Peradi against Mammootty

മമ്മൂട്ടി- ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിൽ മട്ടാഞ്ചേരി മാഫിയ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചത് മുതൽ വലിയ ചർച്ചകൾക്കാണ് സമൂഹമാധ്യമത്തിൽ വഴിതുറന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നെസ്ലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ റെക്സ് വിജയനാണ് സംഗീതമൊരുക്കുന്നത്. സുഷിൻ ശ്യാം ആണ് പശ്ചാത്തലസംഗീതം. ഇപ്പോഴിതാ സിനിമ പ്രഖ്യാപിച്ചതിന് ശേഷം മമ്മൂട്ടിക്കും ഖാലിദ് റഹ്മാനുമെതിരെ രംഗത്തുവന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളെ വിമർശിച്ചുകൊണ്ടാണ് ഹരീഷ് പ്രതികരിച്ചത്. 'ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ എന്ന് ചോദിച്ച മമ്മൂട്ടിക്ക് ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സിനിമ ചെയ്യുമ്പോൾ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ' എന്നാണ് ഹരീഷ് ചോദിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

"ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ "ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ"എന്ന് തോന്നിയ മമ്മുക്കക്ക്.. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?...എനിക്കറിയില്ല..ഏതാണ് ശരി എന്നും എനിക്കറിയില്ല." ഹരീഷ് പേരടി കുറിച്ചു.

അതേസമയം ഉണ്ടക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന ചിത്രമാണിത്. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും , അനുരാഗ കരിക്കിൻ വെള്ളവും ഏറെ ശ്രദ്ധേയ ചിത്രമായിരുന്നു. മട്ടാഞ്ചേരി മാഫിയയിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകൾ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി.രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ , ഷറഫു -സുഹാസ് , തശ്രീഖ് അബ്ദുൽ സലാം, ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫൽ അബ്ദുല്ല, മ്യൂസിക് റെക്സ് വിജയൻ, ബി ജി എം സുഷിൻ ശ്യാം.