മക്കൾക്കുള്ള അനുഗ്രഹമായി സ്വീകരിക്കുന്നു: മുഖ്യമന്ത്രിയുടെ കത്തുമായി ഹരീഷ് പേരടി
രണ്ട് ദിവസം മുൻപാണ് ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായത്.
രണ്ട് ദിവസം മുൻപാണ് നടൻ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായത്. നയനയാണ് വിഷ്ണുവിന്‍റെ വധു. ഈ അവസരത്തിൽ ദമ്പതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ച ആശംസ കത്ത് പങ്കുവച്ചിരിക്കുകയാണ് ഹരീഷ്. മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുന്നുവെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.
"പ്രിയപ്പെട്ട ഹരീഷ് പേരടി. മകൻ വിച്ചുമോൻ വിവാഹിതനാകുന്നതിന്റെ ക്ഷണക്കത്ത് കിട്ടി. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരുന്നു. സ്നേഹപൂർവം പിണറായി വിജയൻ", എന്നാണ് മുഖ്യമന്ത്രി കത്തിൽ കുറിച്ചിരുന്നത്.
"ഈ വിലയേറിയ ആശംസാവാക്കുകൾ..അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം..മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു...നന്ദി സാർ", എന്നാണ് ഹരീഷ് പേരടി കത്ത് പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
കൊച്ചി എളമക്കര ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു വിഷ്ണുവിന്‍റെ വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു. ബിടെക് കപ്യൂട്ടര്‍ സയന്‍സിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൌഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു. ബിടെക്കിന് ശേഷം യുകെയില്‍ നിന്നും മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് വിഷ്ണു. വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അരങ്ങേറ്റം കുറിച്ചിരുന്നു.
രജിഷയും പ്രിയയും ഒന്നിക്കുന്ന ത്രില്ലർ ചിത്രം; ആകാംക്ഷ നിറച്ച് 'കൊള്ള' ട്രെയിലർ
അതേസമയം, കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഹരീഷ് പേരടി കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'രാജ്യത്തിന്റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ..ഭഗവത്ഗീതപോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ...മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം ...അങ്ങിനെ തോന്നാൻ പാടില്ല...കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല...രാജ്യത്തിന്റെ അഭിമാന മാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം', എന്നാണ് ഹരീഷ് കുറിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..