ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്

മലയാള സിനിമ ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കാന്‍വാസുകളിലൊന്നിലാണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം എത്തിയത്. മരുഭൂമി പ്രധാന കഥാപശ്ചാത്തലമാവുന്ന ചിത്രം സംവിധായകന്‍റെ ചിന്തയില്‍ നിന്ന് ബി​ഗ് സ്ക്രീനിലെ ആദ്യ ഷോയിലേക്ക് എത്താന്‍ നീണ്ട 16 വര്‍ഷങ്ങള്‍ എടുത്തു. വിഎഫ്എക്സ് ഏറ്റവും കുറച്ച് മാത്രം ഉപയോ​ഗിച്ച് യഥാതഥമായി ഷൂട്ട് ചെയ്യാനെടുത്ത തീരുമാനവും അതിനായുള്ള പ്രയത്നവുമാണ് കാണികളില്‍ നിന്ന് ഏറ്റവുമധികം കൈയടി നേടിക്കൊടുക്കുന്നത്. അതേസമയം ഇത്രയധികം തയ്യാറെടുപ്പുകളും കാലദൈര്‍ഘ്യവും വേണ്ടിവന്ന ചിത്രത്തിന് വേണ്ടിവന്ന ചെലവ് എത്രയായിരിക്കും? ഇപ്പോഴിതാ ആ കണക്ക് പുറത്തെത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് മാധ്യമമായ എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ആടുജീവിതത്തിന് വേണ്ടിവന്ന മുതല്‍മുടക്കിനെക്കുറിച്ച് പറയുന്നത്. 82 കോടിയാണ് ചിത്രത്തിന് വേണ്ടിവന്ന ബജറ്റെന്ന് ബ്ലെസി പറയുന്നു. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. മറുഭാഷകളിലും ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ കാന്‍വാസില്‍ ഒരു ചിത്രം ചെയ്യാന്‍ ധൈര്യം നല്‍കിയതെന്നും അദ്ദേഹം പറയുന്നു.

അതേസമയം ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന മലയാള സിനിമയുമാണ് ആടുജീവിതം. കേരളത്തിലും വിദേശ മാര്‍ക്കറ്റുകള്‍ക്കുമൊപ്പം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും റിലീസ് ദിനത്തില്‍ ചിത്രം ഒരു കോടിക്ക് മുകളില്‍ നേടിയിരുന്നു. ​ഗള്‍ഫ് ജോലിക്കായി പോയി മരുഭൂമിയിലെ ആട്ടിടയനായി അടിമ ജീവിതം ജീവിതം ജീവിക്കേണ്ടിവന്ന നജീബ് ആണ് ആടുജീവിതത്തില്‍ പൃഥ്വിരാജ്. ദേശീയ അവാര്‍ഡിന് അര്‍ഹതയുള്ള പ്രകടനമെന്നാണ് പ്രേക്ഷകരുടെ പ്രശംസ. 

ALSO READ : 200 കോടിയിലും നില്‍ക്കില്ല 'മഞ്ഞുമ്മല്‍ ബോയ്‍സ്'; തെലുങ്ക് റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം