ഓസ്‍കറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി വില്‍ സ്‍മിത്ത് (Will Smith).
ഓസ്‍കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്‍മിത്ത് അവതാരകനെ തല്ലിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു.അവതാരകൻ ക്രിസ് റോക്കിനെ തല്ലിയെ സംഭവത്തില്‍ വില്‍ സ്‍മിത്തിന് 10 വര്‍ഷത്തെ വിലക്കും ഓസ്‍കര്‍ അക്കാദമി ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ വ്യത്യസ്‍ത പ്രതികരണങ്ങളുമായി സിനിമാ ലോകം രംഗത്ത് എത്തിയിരുന്നു. അക്കാദമിയുടെ തീരുമാനത്തിന്റെ തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വില്‍ സ്‍മിത്ത് (Will Smith).
അക്കാദിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്‍മിത്ത് ഒരു മാധ്യമവുമായി സംസാരിക്കവേ അറിയിച്ചത്. അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാൻ സ്‍മിത്തിനെ അനുവദിക്കില്ലെന്നാണ് ബോർഡ് തീരുമാനിച്ചത്. ഭാര്യ ജെയ്‍ഡയുടെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയില്‍ കയറി തല്ലുകയായിരുന്നു. സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.
വില്‍ സ്‍മിത്തിന്‍റെ കുറിപ്പ്
ഏത് രൂപത്തിലുമുള്ള ഹിംസയും വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.
ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.
അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍. വിശ്വസ്‍തതയോടെ, വില്‍.
Read More : ഒട്ടേറെ പുതുമകളുമായി ഓസ്‍കര്‍ അവാര്‍ഡുകള്‍, ജേതാക്കളുടെ പട്ടിക
തൊണ്ണൂറ്റിനാലാമത് ഓസ്‍കര്‍ അവാര്‍ഡില്‍ മികച്ച നടനായി വില്‍ സ്‍മിത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെസിക്ക ചസ്റ്റൈനാണ് മികച്ച നടി. 'കോഡ' മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി 'ദ പവര്‍ ഓഫ് ഡോഗി'ലൂടെ ജേൻ കാപിയനും തെരഞ്ഞെടുക്കപ്പെട്ട ഇത്തവണത്തെ ഓസ്‍കറില്‍ ഒട്ടേറെ പുതുമകളുമുണ്ടായി.
ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്‍മിത്തിനെ ആദ്യമായി ഓസ്‍കറിന് അര്‍ഹനാക്കിയത്. 'കിംഗ് റിച്ചാര്‍ഡി'ലെ അഭിനയം മികച്ച നടനുള്ള ഓസ്‍കർ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്‍മിത്തിന് സമ്മാനിച്ചിരിക്കുന്നത്. 'ദ അയിസ് ഓഫ് ടമ്മി ഫയേ'യിലെ പ്രകടനമാണ് ജെസിക്ക ചസ്റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകർപ്പൻ പ്രകടനമായിരുന്നു ജെസിക്ക ചസ്റ്റൈൻ കാഴ്‍ച വെച്ചത്.
അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 'വെസ്റ്റ് സൈഡ് സ്റ്റോറി'യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന മുഖ്യധാര നടിയാണ് അരിയാന. അതുകൊണ്ടുതന്നെ അരിയാനയ്‍ക്ക് ഓസ്‍കര്‍ കിട്ടുമ്പോള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് കൂടി പ്രചോദനമാകുന്നു.
മിക സഹടനുള്ള അവാര്‍ഡ് ട്രോയ് കോട്‍സര്‍ സ്വന്തമാക്കിയതിനും ഏറെ പ്രത്യേകതകളുണ്ട്. ഓസ്‍കര്‍ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‍സര്‍. ' കോഡ' എന്ന ചിത്രത്തിലൂടെയാണ് ട്രോയ് കോട്‍സര്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 'ഡ്യൂണ്‍' ആറ് അവാര്‍ഡുകളുമായി ഓസ്‍കറില്‍ തലയുയര്‍ത്തി നിന്നു. ഒറിജിനല്‍ സ്‍കോര്‍, ശബ്‍ലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, വിഷ്വല്‍ ഇഫക്റ്റ്സ്, ഛായാഗ്രാഹണം, ചിത്ര സംയോജനം എന്നിവയ്‍ക്കാണ് 'ഡ്യൂണി'ന് ഓസ്‍കര്‍ ലഭിച്ചത്.
ഓസ്‍കര്‍ പ്രഖ്യാപനം ഒറ്റ നോട്ടത്തില്‍
മികച്ച ശബ്‍ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് (ഡ്യൂണ്‍)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻഡ്‍ഷീല്‍ഡ് വൈപര്‍
മികച്ച ചിത്ര സംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)
മികച്ച പ്രൊഡക്ഷൻ ഡിസൈനര്‍- ഡ്യൂണ്‍
മികച്ച സഹനടി - അരിയാന ഡെബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച ഡോക്യുമെന്ററി- ദ ക്വീൻ ഓഫ് ബാസ്‍കറ്റ് ബോള്‍
മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ
മികച്ച വിഷ്വല്‍ ഇഫക്റ്റ്സ് - പോള്‍ ലാംബര്‍ട്ട്, ട്രിസ്റ്റൻ മൈല്‍സ്, ബ്രയാൻ കോര്‍ണര്‍, ജേര്‍ഡ് നെഫ്‍സര്‍ (ഡ്യൂണ്‍)
മികച്ച ആനിമേറ്റഡ് ഫിലിം എൻകാന്റോ
മികച്ച സഹനടൻ - ട്രോയ കോട്‍സര്‍ (കോഡ)
മികച്ച വിദേശ ഭാഷാ ചിതരം- ഡ്രൈവ് മൈ കാര്‍
വസ്‍ത്രാലങ്കാരം - ജെന്നി ബെവൻ (ക്രുവെല)
മികച്ച തിരക്കഥ- കെന്നത്ത് ബ്രാണ (ബെല്‍ഫാസ്റ്റ്)
അവലംബിത തിരക്കഥ - ഷോണ്‍ ഹെഡര്‍ (കോഡ)
മികച്ച ഡോക്യുമെന്ററി 'സമ്മറി ഓഫ് സോള്‍'
മികച്ച ഛായാഗ്രാഹണം- ദ ഗ്രേഗ് ഫേസെര്‍ (ഡ്യൂണ്‍)
മികച്ച നടൻ വില്‍ സ്‍മിത് (കിംഗ് റിച്ചാര്‍ഡ്)
മികച്ച സംവിധായിക- ജെയ്‍ൻ കാംപിയോണ്‍ (ദ പവര്‍ ഓഫ് ഡോഗ്)
മികച്ച നടി ജെസിക്ക ചസ്റ്റൈൻ (ദ ഐസ് ഓഫ് ടാമി ഫയേ)
മികച്ച ചിത്രം- കോഡ
