അവർ ഇന്ന് വലുതായി, സ്വന്തം കാലിൽ നില്‍ക്കാൻ പഠിച്ചുവെന്നും നടൻ കൃഷ്‍ണകുമാര്‍.

മക്കളെ വളര്‍ത്താൻ പഠിച്ചത് അഹാനയെ വളര്‍ത്തിയാണ് എന്ന് നടൻ കൃഷ്‍ണകുമാര്‍. നാല് പെണ്‍മക്കളുടെ അച്ഛനായ കൃഷ്‍ണകുമാര്‍ ഇക്കാര്യം സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് പറയുന്നത്.

കൃഷ്‍ണകുമാറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന ഒരു യാത്ര. ആ യാത്രയിൽ ഇടയ്ക്കു വെച്ച് ചിലർ കൂടി വന്നു ചേരും. മക്കൾ. ആക്കൂട്ടത്തിൽ ആദ്യം വന്നു ചേർന്ന ആളാണ്‌ അഹാന. ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് അഹാനയെ വളർത്തിയാണ്. പല പോരായ്‍മകൾ ഉണ്ടായി കാണാം അന്ന്. അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവർ ഇന്ന് വലുതായി. സ്വന്തം കാലിൽ നില്‍ക്കാൻ പഠിച്ചു. അവരിലും നന്മകളും പോരായ്‍മകളും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്‍മകളും സ്‍നേഹത്തോടെ സഹിക്കുക. സ്‍നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്‍നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണ്.. തിരിച്ചായാൽ നരകവും. സ്‍നേഹവും വിട്ടുവീഴ്‍ചയും ഉണ്ടായാൽ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കൾക്കാണ് വിട്ടുവീഴ്‍ച ചെയ്യാൻ കൂടുതൽ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാൻ മക്കൾക്ക്‌ കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും. കാരണം അവരും നാളെ മാതാപിതാക്കൾ ആവേണ്ടവർ ആണ്. കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാർത്ഥിക്കാൻ. പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക. നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്‍മക്കും. കാരണം ഒന്നുമിലാത്തപ്പോഴും നമ്മുടെ ജീവൻ നില നിർത്തിന്നതിനു നന്ദി പറയുക. ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോൾ എല്ലാം നടക്കും. ക്ഷമ യോടെകാത്തിരിക്കുക. എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ.