വി ഡി സതീശൻ മന്ത്രിസഭയിൽ കെ സി വേണുഗോപാൽ പക്ഷം നിർണായക വകുപ്പുകൾ ഉറപ്പിച്ചു. സതീശനും ചെന്നിത്തലയും മുന്നോട്ട് വെച്ച പല പേരുകളും വെട്ടിമാറ്റപ്പെട്ടപ്പോൾ, ടി സിദ്ദിഖ്, റോജി എം ജോൺ തുടങ്ങിയവർ അവസാന നിമിഷം മന്ത്രിമാരായി. കെസി പക്ഷത്തിൻ്റെ ആസൂത്രിത നീക്കങ്ങളാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് പിന്നിൽ.
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ അപ്രമാദിത്വം ഉറപ്പിച്ച് കെ സി വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തെങ്കിലും തനിക്ക് ഒപ്പമുള്ളവർക്ക് വിഡിഎസ് ക്യാബിനറ്റിൽ നിര്‍ണായക വകുപ്പുകൾ ഉറപ്പിക്കാൻ കെസിക്ക് കഴിഞ്ഞിട്ടുണ്ട്. ഗവര്‍ണറെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പുറപ്പെടുന്നതിന് തൊട്ട് മുമ്പ് വരെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ. ആദ്യം മുതൽ ലിസ്റ്റിലുണ്ടായിരുന്ന ചാണ്ടി ഉമ്മൻ അടക്കം പുറത്തായപ്പോൾ ഒ ജെ ജനീഷ്, റോജി എം ജോൺ എന്നിവര്‍ അവസാന നിമിഷം മന്ത്രിസ്ഥാനം ഉറപ്പിച്ചു.

ഒപ്പം എഐസിസി ആശീർവാദത്തോടെ ടി സിദ്ദിഖം അവാസാന നിമിഷം സ്ഥാനം ഉറപ്പാക്കി. സണ്ണി ജോസഫ്, എ പി അനിൽകുമാർ, റോജി എം ജോൺ, ഒ ജെ ജനീഷ്, വിഷ്ണുനാഥ്, തുളസി അടക്കം കെസി പക്ഷത്ത് നിന്നാണ് കൂടുതൽ മന്ത്രമാരും. വി ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വച്ച് പേരുകൾ പലതും വെട്ടിപ്പോയി. ഷാനിമോളിനെയും വി ടി ബൽറാമിനെയും വളരെ ആസൂത്രിതമായാണ് കെസി പക്ഷം വെട്ടിയത്. തുളസിയെ ഇറക്കിയുള്ള ഒറ്റ നീക്കത്തിൽ ആ തന്ത്രം വിജയിച്ചു.
പാലക്കാട് നിന്നുള്ള മന്ത്രി, സ്ത്രീ പ്രാതിനിധ്യം എല്ലാം തുളസിക്ക് അനുകൂലമായി മാറി. ഒപ്പം ഷാനിമോളിൽ നിന്നും തുളസി വന്നതോടെ മന്ത്ര പദവി അകന്നു. ഷാനിമോളിനായി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും എഐസിസി ആശീര്‍വാദത്തോടെ ടി സിദ്ദിഖ് മന്ത്രി സ്ഥാനം കൊണ്ട് പോയി. വകുപ്പുകൾ തീരുമാനമായെങ്കിലും വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


