എന്താണ് 'ഒരു ഞായറാഴ്‍ച'; അഞ്ചാമതും മികച്ച സംവിധായകനായ ശ്യാമപ്രസാദ് പറയുന്നു
ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശ്യാമപ്രസാദിനാണ്. ഒരു ഞായറാഴ്‍ച എന്ന സിനിമയ്‍ക്കാണ് ശ്യാമപ്രസാദിന് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം ശ്യാമപ്രസാദ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചു.
ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശ്യാമപ്രസാദിനാണ്. ഒരു ഞായറാഴ്‍ച എന്ന സിനിമയ്‍ക്കാണ് ശ്യാമപ്രസാദിന് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം ശ്യാമപ്രസാദ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചു.
അഞ്ചാമത്തെ തവണയാണ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിക്കുന്നത്. അഗ്നിസാക്ഷിക്ക് ശേഷം അഞ്ചാമത്തെ അവാര്‍ഡ് ലഭിക്കുമ്പോള്‍ പലപല ടീമുകള്‍, സഹപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍.. ഇവരുടെയെല്ലാം ഒരു കൂട്ടായ പ്രയത്നത്തിന്റെ ഫലമായി ആണ് സംവിധായകൻ എന്ന നിലയില്‍ ഞാൻ അംഗീകരിക്കപ്പെടുന്നത്. അവരോടെല്ലാം നന്ദി പറയാനാണ് ഞാൻ അവസരം ഉപയോഗിക്കുന്നത്- ശ്യാമപ്രസാദ് പറയുന്നു. ഒരു ഞായറാഴ്ച ഒരു ചെറിയ സിനിമയാണ്. രണ്ട് കാമുകി കാമുകൻമാരുടെ സംഗമങ്ങള്‍ നടക്കുന്ന കഥയാണ്. സമാന്തരമായി നടക്കുന്ന കഥയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗസമത്വത്തിന്റെ പ്രശ്‍നങ്ങളെല്ലാം അത് ചര്‍ച്ച ചെയ്യുന്നുണ്ട്. അഭിനേതാക്കള്‍ പുതിയ ആള്‍ക്കാരാണ്. സാങ്കേതിപ്രവര്‍ത്തകരും. പുരസ്‍കാരങ്ങള്‍ക്ക് വേണ്ടിയല്ല സിനിമ ചെയ്യുന്നത്. സിനിമ നമുക്ക് ഇഷ്‍ടമുള്ള ആശയം ചെയ്യാൻ ശ്രമിക്കുന്നുവെന്നേയുള്ളൂ.. അത് ചില ജൂറിക്ക് ഇഷ്‍ടപ്പെടും. ചിലര്‍ക്ക് ഇഷ്‍ടപ്പെടില്ല. അതില്‍ പരാതിപ്പെട്ടിട്ടോ വഴക്കിട്ടിട്ടോ കാര്യമില്ല. ഞാൻ എന്റെ ജോലി നല്ലതായി ചെയ്യാൻ ശ്രമിക്കുന്നുവെന്നേയുള്ളൂ- ശ്യാമപ്രസാദ് പറയുന്നു.
ശ്യാമപ്രസാദ് ആദ്യമായി സംസ്ഥാനതലത്തില്‍ മികച്ച സംവിധായകനാകുന്നത് 1998ല്‍ അഗ്നിസാക്ഷിയിലൂടെയാണ്. മികച്ച സിനിമയ്‍ക്കുള്ള അവാര്‍ഡും അഗ്നിസാക്ഷിക്ക് ലഭിച്ചു. 2004ല്‍ അകലെ, 2010ല്‍ ഇലക്‍ട്ര, 2013ല്‍ ആര്‍ടിസ്റ്റ് എന്നീ സിനിമകളിലൂടെയും മികച്ച സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അകലെ മികച്ച സിനിമയും ഒരേ കടല്‍ മികച്ച രണ്ടാമത്തെ സിനിമയുമായും തെരഞ്ഞെടുക്കപ്പെട്ടു. ശ്യാമപ്രസാദ് സംവിധാനം ചെയ്‍ത അഗ്നിസാക്ഷിയും അകലെയും ഒരേ കടലും മികച്ച മലയാള സിനിമയ്‍ക്കുള്ള ദേശീയ പുരസ്‍കാരവും നേടി.