ആക്രമണത്തെ തുടർന്ന് ആണവ വികിരണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യ പൂർണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം.
ടെഹ്രാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന്റെ ഈ നീക്കം മേഖലയിൽ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.


