La Tomatina : ജോയ് മാത്യുവിന്റെ 'തക്കാളിക്കുളി', ചിത്രത്തിന്റെ ക്ലൈമാക്സിന് 10 ടണ്‍ തക്കാളി
'ലാ ടൊമാറ്റിന' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനായി വേണ്ടിവന്നത് 10 ടണ്‍ തക്കാളിയാണ്.
വിളവെടുപ്പ് കാലത്തെ സ്‍പെയിനിലെ ഒരു ഭക്ഷ്യ ഉത്സവമാണ് 'ലാ ടൊമാറ്റിന' (La Tomatina). തക്കാളികള്‍ ആളുകള്‍ പരസ്‍പരം എറിയുകയും ചവിട്ടിമെതിക്കുകയും ഒക്കെ ചെയ്യുന്നതാണ് ഉത്സവത്തിലെ പ്രധാന സംഗതി. വലിയ ടാങ്കില്‍ തക്കാളികള്‍ ആദ്യം നിറക്കുകയും പിന്നീടത് ചവിട്ടിമെതിക്കുകയും എറിയുമൊക്കെയാണ് ചെയ്യുന്നത്. ഇപ്പോഴിതാ 'ടൊമാറ്റിന'യെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളുമായി മലയാളത്തില്‍ അതേ പേരില്‍ ഒരു ചിത്രം തയ്യാറാകുന്നു.
'ലാ ടൊമാറ്റിന' എന്ന ചിത്രം ടി അരുണ്‍കുമാറിന്റെ രചനയില്‍ സജീവൻ അന്തിക്കാടാണ് സംവിധാനം ചെയ്യുന്നത്. പത്ത് ടണ്‍ തക്കാളിയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനായി ഉപയോഗിച്ചത്. ടൊമാറ്റോ ഫെസ്റ്റിവല്‍ മലയാള സിനിമയ്ക്ക് വേണ്ടി കേരളത്തില്‍ ഇങ്ങനെ ഷൂട്ട് ചെയ്‍തിരിക്കുന്നത് ഇതാദ്യമായാണെന്ന് 'ലാ ടൊമാറ്റിന"യുടെ പ്രവര്‍ത്തകര്‍ പറയുന്നു. ജോയ് മാത്യു (Joy Mathew)ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്.
ക്ലൈമാക്സിലെ ആക്ഷൻ ഷൂട്ട് ചെയ്‍തത് തക്കാളി ഉപയോഗിച്ചാണ്. ഇതാദ്യമായിട്ടാണ് ഒരു മലയാള സിനിമയില്‍ ആക്ഷൻ രംഗത്ത് തക്കാളി പ്രധാന പ്രോപ്പര്‍ട്ടിയായി ഉപയോഗിച്ചിരിക്കുന്നത്. മൈസൂരില്‍ നിന്നാണ് തക്കാളി ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിനായി എത്തിച്ചിരിക്കുന്നത്. സിന്ധു എം ആണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ലാ ടൊമാറ്റിന' അഞ്ച് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. വേറിട്ട ഒരു കഥാപാത്രമായി ചിത്രത്തില്‍ ശ്രീജിത്ത് രവി അഭിനയിക്കുമ്പോള്‍ തുല്യ വേഷത്തില്‍ കോട്ടയം നസീറും എത്തുന്നു. മരിയ തോമസാണ് നായിക. രമേശ് രാജശേഖരൻ ഒന്ന ഒരു പുതുമുഖ നടനും പ്രധാന കഥാപാത്രമായി ലാ ടൊമാറ്റിനോയിലുണ്ട്.