ശ്രേയ ഘോഷാലിനെക്കൊണ്ട് പാടിക്കുന്നതില് എന്താണ് തെറ്റ്, കൈലാസ് മേനോൻ ചോദിക്കുന്നു
അന്യഭാഷ ഗായകരെ കൊണ്ട് പാടിപ്പിക്കുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ.
മലയാളത്തില്‍ യുവതലമുറയില്‍ ശ്രദ്ധേയായ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. കൈലാസ് മേനോൻ സംഗീതം നല്‍കിയ നീ ഹിമമഴയായി വരൂ എന്ന ഗാനം അടുത്തകാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതാണ്. നിത്യാ മാമ്മൻ എന്ന പുതുമഖ ഗായികയാണ് ഗാനം പാടിയത്. ശ്രേയ ഘോഷാലിനെ കൊണ്ടാണ് ആ ഗാനം ആദ്യം പാടിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിത്യയുടെ പാട്ട് കേട്ടപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു. നിത്യയെപോലെ കഴിവുള്ള ഗായകര്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ എന്ന ഒരു ചോദ്യത്തിന് സാമൂഹ്യമാധ്യമത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് കൈലാസ് മേനോൻ.
കൈലാസ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
'അതില്‍ എന്താണ് തെറ്റ്? കലയ്ക്ക് ഭാഷാ അതിര്‍വരമ്പുകളില്ല.. ഒരാളുടെ കഴിവ് നോക്കിയാണ് പാടാന്‍ വിളിക്കുന്നത്, സ്വദേശമോ മാതൃഭാഷയോ നോക്കിയല്ല.. ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു ചോദ്യമാണിത്, മലയാളത്തില്‍ ഇത്ര നല്ല ഗായികമാരുള്ളപ്പോള്‍ എന്തിനാണ് ശ്രേയഘോഷാലിനെ കൊണ്ട് പാടിക്കുന്നത് എന്ന്.. എല്ലാ ഭാഷക്കാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി ജയചന്ദ്രന്‍, കെ എസ് ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്‍ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു. ഒരു പാട്ടിന് ഏറ്റവും ചേരുന്നതും, എത്രത്തോളം ആ പാട്ടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഗായകന്‍/ഗായികയാണ് എന്നേ സംഗീതസംവിധായകര്‍ നോക്കാറുള്ളൂ. അത് ഒരു പക്ഷെ ശ്രേയ ഘോഷാലാവാം, മറ്റാരുമാവാം.
കൈലാസ് മേനോന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
മലയാളത്തില്‍ ശ്രേയ ഘോഷാല്‍ പാടുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവ് കൊണ്ടാണെന്നും ആരാധകര്‍ പറയുന്നു.