നടൻ മാധവ് സുരേഷിന്‍റെ 'അങ്കം അട്ടഹാസം' എന്ന പുതിയ ചിത്രത്തിന് നേരെയുയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ സാജിദ് യഹിയ.
സിനിമയോട് വലിയ ആവേശമുള്ള ഒരു ഇരുപത്തിമൂന്നുകാരന്‍ എന്ന പരിഗണനയില്ലാതെയാണ് യുട്യൂബ് റിവ്യൂവേഴ്സും മറ്റും മാധവ് സുരേഷിനെ വിമര്‍ശിക്കുന്നതെന്ന് സംവിധായകന്‍ സാജിദ് യഹിയ. മാധവ് നായകനായ ഏറ്റവും പുതിയ ചിത്രം അങ്കം അട്ടഹാസം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയിരുന്നു. യുട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്ന റിവ്യൂവേഴ്സില്‍ പലരും വീണ്ടും മാധവിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണെന്ന് സാജിദ് യഹിയ കുറ്റപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സാജിദിന്‍റെ വിമര്‍ശനം.

സാജിദ് യഹിയയുടെ കുറിപ്പ്
"മാധവ് ബ്രോ, അങ്കം അട്ടഹാസമെന്ന നിങ്ങളുടെ പുതിയ ചിത്രം റിലീസ് ആയതിന് ശേഷം ഓണ്‍ലൈനില്‍ ഒരുപാട് വീഡിയോകളും നെഗറ്റിവിറ്റിയും വന്നത് കണ്ടു. യുട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്ന നിരവധി റിവ്യൂവേഴ്സ് നിങ്ങളെ നിര്‍ത്താതെ ടാര്‍ഗറ്റ് ചെയ്യുന്നതും കണ്ടു. പ്രസ്തുത സിനിമ നല്ലതാണോ ചീത്തയാണോ എന്നതല്ല ഞാനിവിലെ പറയുന്നത്. സിനിമ എപ്പോഴും വ്യക്തിപരമാണ്. പക്ഷേ ഒരു കാര്യം എനിക്ക് പറയണമെന്നുണ്ട്. തന്‍റെ കഴിവ് തെളിയിക്കാന്‍ മാധവിന് അല്‍പം സമയം കൊടുക്കണം.
23 വയസ് മാത്രം പ്രായമുള്ള ഒരു നടനെ സാധ്യമായ എല്ലാ രീതിയിലും നെഗറ്റീവ് ആയി ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയാണോ? സിനിമയെക്കുറിച്ചും തന്‍റെ കരിയറിനെക്കുറിച്ചുമൊക്കെ വലിയ പാഷനുള്ള ഒരാളാണ് മാധവ്. മാധവിനെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ അദ്ദേഹം റിയല്‍ ആണ്. ഇന്‍ഡസ്ട്രിയിലെ മറ്റ് പലരെയും പോലെ അഭിമുഖങ്ങളില്‍ അദ്ദേഹം അഭിനയിക്കുന്നില്ല. സത്യസന്ധനായ, നിഷ്കളങ്കനായ ഒരു മനുഷ്യനെപ്പോലായാണ് മാധവിനെ തോന്നുന്നത്. അദ്ദേഹത്തിന് കുറച്ച് സ്പേസ് കൊടുക്കുക, പിന്തുണ കൊടുക്കുക. മാധവ് വളരട്ടെ. പരാജയപ്പെടുകയും പഠിക്കുകയും ഇരട്ടി കരുത്തോടെ തിരിച്ചുവരികയും ചെയ്യട്ടെ. ഓരോ നല്ല നടനും അങ്ങനെയാണ് ഉണ്ടാവുന്നത്. ഒറ്റ രാത്രികൊണ്ട് ആരും ലെജന്‍ഡ് ആവുന്നില്ല. മാധവ്, ഈ ഊര്‍ജ്ജവും സത്യസന്ധതയും ഉള്ളിലെ തീയും സൂക്ഷിക്കുക. സിനിമ എപ്പോഴും അതിന്‍റെ ആളുകളെ കണ്ടെത്തും. യഥാര്‍ഥ ആളുകള്‍ എപ്പോഴും പ്രേക്ഷകരുടെ ഹൃദയങ്ങളിലും എത്തിപ്പെടും", സാജിദ് യഹിയയുടെ വാക്കുകള്‍.
സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്കം അട്ടഹാസം. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ആണ് ചിത്രം. ഷൈൻ ടോം ചാക്കോയും സൈജു കുറുപ്പുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

