സായ് സൂര്യ ഡെവലപ്പേഴ്സിന്‍റെ ബ്രാൻഡ് അംബാസിഡറായ മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃ കമ്മീഷൻ നോട്ടീസ് അയച്ചു. 

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മീഷന്‍ നോട്ടീസ് അയച്ചു. സായ് സൂര്യ ഡെവലപ്പേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാൻ‍ഡ് അംബാസിഡറായിരുന്നു മഹേഷ് ബാബു. രേഖകളില്ലാത്ത ഭൂമിയിൽ വില്ലകളും ഫ്ലാറ്റുകളും പണിയാമെന്ന വ്യാജവാഗ്ദാനം നൽകി ഈ കമ്പനി പണം തട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മഹേഷ് ബാബുവിന് ഉപഭോക്തൃകമ്മീഷന്‍റെ നോട്ടീസ് അയച്ചത്.

നേരത്തെ ഇതേ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹേഷ് ബാബിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉള്‍പ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് മഹേഷ് ബാബുവിന് ഇ ഡി നോട്ടീസ് നല്‍കിയത്.

ഈ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ പരസ്യത്തിനും പ്രമോഷനുകള്‍ക്കുമായി നടന്‍ കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതേ കേസില്‍ ഏപ്രില്‍ 27-ന് ഹാജരാകാന്‍ ഇ ഡി നേരത്തെ മഹേഷ് ബാബുവിന് നോട്ടീസ് നല്‍കിയിരുന്നു. വിദേശത്ത് ഷൂട്ടിംഗിലായതിനാല്‍ വരാനാകില്ലെന്ന് നടന്‍ ഇ ഡിയെ അറിയിച്ചു. തുടര്‍ന്ന് തിയതി മാറ്റി നല്‍കുകയായിരുന്നു.

സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 5.9 കോടി രൂപ മഹേഷ് ബാബു വാങ്ങിയതായി ഇ ഡി കണ്ടെത്തിയിരുന്നു. സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 2.5 കോടി പണമായും ബാക്കി ചെക്കായുമാണ് മഹേഷ് വാങ്ങിയത്.

അനധികൃത ഭൂമി ലേയൗട്ടുകള്‍, ഒരേ ഭൂമി ഒന്നിലധികം ആളുകള്‍ക്ക് വില്‍ക്കല്‍, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റല്‍, ഭൂമി രജിസ്‌ട്രേഷനെക്കുറിച്ചുളള തെറ്റായ ഉറപ്പുകള്‍ എന്നിവയാണ് ഈ തട്ടിപ്പില്‍ നടന്നത് എന്നാണ് ഇ‍ഡി പറയുന്നത്. അതേ സമയം വഞ്ചിക്കപ്പെട്ടവര്‍ തെലങ്കാന ഉപഭോക്തൃകമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്മീഷനും നോട്ടീസ് നല്‍കിയത്.