കഴിഞ്ഞ ദിവസമാണ്  അഴിമതി രഹിത-വികസനോന്മുഖ ഭരണത്തിന് മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് പണ്ഡിറ്റ് ജസ്‌രാജ്, ബോളിവുജ് താരം വിവേക് ഒബ്‌റോയ്, സംഗീതസംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെടെ 907 പേര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിലാണ് മേജര്‍ രവിയും ഉള്‍പ്പെടുന്നത്. 

ദില്ലി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തണം എന്ന് ആവശ്യപ്പെട്ട 907 കലാകാരന്മാരുടെ പട്ടികയില്‍ സംവിധായകന്‍ മേജര്‍ രവിയും. നേരത്തെ എറണാകുളം ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.രാജീവിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ച വ്യക്തിയാണ് മേജര്‍ രവി. അതേ സമയം തന്‍റെ അറിവോടെയാണ് മോദി ഭരണത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനയില്‍ പേര് ചേര്‍ത്തത് എന്ന് മേജര്‍ രവി ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവിനോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ ദിവസമാണ് അഴിമതി രഹിത-വികസനോന്മുഖ ഭരണത്തിന് മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് പണ്ഡിറ്റ് ജസ്‌രാജ്, ബോളിവുജ് താരം വിവേക് ഒബ്‌റോയ്, സംഗീതസംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെടെ 907 പേര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിലാണ് മേജര്‍ രവിയും ഉള്‍പ്പെടുന്നത്. . മുംബൈ ആസ്ഥാനമായ നാഷന്‍ ഫസ്റ്റ് കളക്ടീവ് എന്ന സംഘടനയുടെ പേരിലാണ് മോദിക്ക് വേണ്ടിയുള്ള പ്രസ്താവന. ജനാധിപത്യം സംരക്ഷിക്കുന്നതിന് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് 100ലേറെ കലാകാരന്‍മാര്‍ സംയുക്ത പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അനുഭാവമുള്ള കലാകാരന്മാരുടെ പ്രസ്താവന എത്തിയത്.

നേരത്തെ മേജര്‍ രവി പി രാജീവിന്‍റെ വേദിയില്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ ഇടത് അനുകൂലികള്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് മേജര്‍ രവി ബിജെപിക്ക് വേണ്ടി വാദിക്കുന്നത്. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പറവൂരിലെ ഒരു മുസ്ലീം പള്ളിയിലെ അനുഭവം ജാതിമതഭേദമന്യേയുള്ള കൂട്ടായ്മയെക്കുറിച്ച് തന്നില്‍ മതിപ്പുണ്ടാക്കിയെന്ന് നേരത്തെ മേജര്‍ രവി പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെ സംഘപരിവാരവുമായി അടുപ്പം സൂക്ഷിച്ചിരുന്ന മേജര്‍ രവി പിന്നോട്ട് പോയി എന്നാണ് പൊതുവില്‍ കരുതിയിരുന്നത്. ഇതിന് പിന്നാലെയാണ് മോദി ഭരണത്തിന് വേണ്ടി മേജര്‍രവി ഒപ്പിട്ട സംയുക്ത പ്രസ്താവന ചര്‍ച്ചയാകുന്നത്.