Asianet News MalayalamAsianet News Malayalam

വിജയത്തിളക്കങ്ങൾക്കിടയിലും പാർവതിയുടെ കരിയറില്‍ ആസിഡ് ഒഴിക്കപ്പെട്ടിരുന്നു: മാലാ പാര്‍വതി

പാര്‍വതി നായികയായ ഉയരെയ്‍ക്ക് മികച്ച അഭിപ്രായമാണ് തീയേറ്ററുകളില്‍ ലഭിച്ചത്. പാര്‍വതിയുടെ മികച്ച അഭിനയം തന്നെയായിരുന്നു ചിത്രതിന്റെ ഹൈലൈറ്റ്. ചിത്രം ഇപ്പോഴും മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഉയരെയെയും പാര്‍വതിയെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി.

 

Mala Parvathy congrats Parvathy
Author
Thiruvananthapuram, First Published May 13, 2019, 10:45 AM IST

പാര്‍വതി നായികയായ ഉയരെയ്‍ക്ക് മികച്ച അഭിപ്രായമാണ് തീയേറ്ററുകളില്‍ ലഭിച്ചത്. പാര്‍വതിയുടെ മികച്ച അഭിനയം തന്നെയായിരുന്നു ചിത്രതിന്റെ ഹൈലൈറ്റ്. ചിത്രം ഇപ്പോഴും മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഉയരെയെയും പാര്‍വതിയെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി.

മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്


ഉയരേ...ഉയരങ്ങളിലെത്തട്ടെ...

>ഇന്നലെയാണ് ' ഉയരെ ' എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ് കാണാൻ വൈകിയത്. സിനിമയുടെ നിർമാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്ന മൂന്ന് പേരുകൾ കണ്ടപ്പോൾ മനസ്സു നിറഞ്ഞു. മലയാള സിനിമയ്ക്ക് ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് എത്ര നല്ല സിനിമകളാണ് നൽകിയിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ എല്ലാമെല്ലാമായ പി.വി. ഗംഗാധരന്റെ 3 പെൺമക്കൾ! അവരാണ് ഉയരേ നമുക്ക് നൽകിയിരിക്കുന്നത്. നന്മയുടെ ഒരു തുടർച്ചയായാണ് എനിക്കത് അനുഭവപ്പെട്ടത്.


സിനിമ നിർമാണത്തിലേക്ക്. കടക്കാൻ തീരുമാനിച്ചവർ തിരഞ്ഞെടുത്തതോ പല്ലവിയുടെ കഥയും. പെൺകുട്ടിയുടെ ജീവിതം ആരുടേതാണ്? ആരാണ് അവളുടെ ജീവിതത്തിനെ കുറിച്ച് തീരുമാനങ്ങൾ എടുക്കേണ്ടത്? പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകേണ്ട പെൺകുട്ടികൾ അതൊക്കെ വിട്ട് സ്വന്തം ജീവിതം ഏറ്റെടുക്കുന്നത് ഇപ്പോഴും ഒരു അദ്ഭുത കാഴ്ചയാകുന്നു എന്നതാണ് സങ്കടം.


കോളജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. പാട്ടും ഡാൻസും നാടകവും എല്ലാം അവൾക്ക് വഴങ്ങിയിരുന്നത് പോലെ ആർക്കും വഴങ്ങുമായിരുന്നില്ല. എന്നിട്ടും കാമുകന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് ഒരു മൽസരങ്ങളിലും പങ്കെടുക്കുമായിരുന്നില്ല. 48ാം വയസ്സിൽ അവൾ അതിൽ ദുഃഖിക്കുന്നുണ്ട്. എവിടെയോ എത്താമായിരുന്നു എന്ന തിരിച്ചറിവ് ഇന്ന് അവൾക്കുണ്ട്.


കാമുകന്റെയോ കാമുകിയുടെയോ പൊസ്സെസ്സിവ്നെസ്സ് സ്നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവർ ധാരാളമാണ്. പ്രണയത്തിലാകുന്ന നിമിഷം മുതൽ ചിലരിലെ മാനസിക പ്രശ്നവും പുറത്ത് വരാറുണ്ട്. തന്നിലെ പാരനോയിയ അഥവാ സംശയരോഗം സ്നേഹത്തിന്റെ തീവ്രതയായി തെറ്റിദ്ധരിച്ച് ,തന്റെ എല്ലാ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കെടുത്തി കളഞ്ഞിട്ടുള്ളവർ ധാരാളമാണ്.


സ്വപ്നങ്ങളെ കൊന്ന് അവർ സ്വയം പ്രണയത്തിന് മുന്നിൽ ബലി അർപ്പിക്കും.എന്നാൽ സ്വപ്നത്തെ കൊല്ലുന്നവരുടെ ചിരി എന്നെന്നേക്കുമായി അവരിൽ നിന്ന് നഷ്ടപ്പെടും എന്ന് അവർ അല്പം വൈകിയേ തിരിച്ചറിയൂ. അപ്പോഴേക്കും എല്ലാം വൈകി പോയിരിക്കും. പിന്നീട് ബന്ധങ്ങളിൽ ഉണ്ടാകുന്ന ഒരു വെറുപ്പുണ്ട്. ആ വെറുപ്പ് പരസ്പരം കണ്ടില്ല എന്ന് നടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവർ നമുക്കിടയിൽ ധാരാളമാണ്.


'ഉയരേ' സ്വപ്നത്തിന്റെ കഥയാണ്. പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുടെ സ്വപ്നത്തിന്റെ കഥ. ആ സ്വപ്നത്തിന്റെ ചിറക് അരിഞ്ഞിട്ടും, ഭൂമിയിൽ തളയ്ക്കപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പറന്നുയരാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ കഥ. ഇത് പല്ലവിയുടെ മാത്രം കഥയല്ല സ്നേഹത്തിന് വേണ്ടി സ്വപ്നവും കഴിവുകളും ഹോമിച്ച് പറന്നുയരാൻ കഴിയാത്ത ആയിരകണക്കിന് പെൺ മനസ്സുകൾക്കും കൂടി വേണ്ടിയാണ് ഈ ചിത്രം.


ഇനി തളയ്ക്കപ്പെടാൻ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന പെൻകുട്ടികളുടെയുമാണ്. മാത്രമല്ല സ്വന്തം നിലപാടുറപ്പിച്ച് പറന്നുയരുന്നവരെ നിലയ്ക്കു നിർത്തുന്ന ഒരു വലിയ ആൾക്കൂട്ടത്തോട് തന്റെ നിലപാട് ഒരിക്കൽ കൂടി അടിവരയിട്ട് ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകൾ. പറന്നുയരാൻ ശ്രമിക്കുന്നവർക്ക് കൈത്താങ്ങായി ഒരു ചെറിയ ലോകമുണ്ട് എന്ന് ഉറക്കെ പറയാൻ ശ്രമിക്കുന്ന ചിത്രം.

ഈ ചിത്രം കാണുമ്പോൾ നമ്മുടെ മനസ്സിൽ സമകാലികമായി നടന്ന പല വിഷയങ്ങളും മനസ്സിലേക്ക് വരും. സമൂഹം കല്പിച്ച് നൽകിയിരിക്കുന്ന സ്ഥാനങ്ങളിൽ നിൽക്കാതെ സ്വന്തം ഇടങ്ങൾ കണ്ടെത്താൻ നോക്കിയാൽ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ നേരിടേണ്ടി വരുന്ന കാര്യങ്ങളെ പാർവതി എന്ന നടിക്ക് ഓർമ്മപ്പെടുത്തി കൊടുത്തിരുന്നു കുറച്ച് പേർ.


പാർവതിയെന്ന മികച്ച നടിയുടെ വിജയത്തിളക്കങ്ങൾക്കിടയിലും അവരുടെ കരിയറിൽ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓർത്ത് പോകും. ഈ ചിത്രത്തിന്റെ വിജയം പലതിനും ഒരു പരിഹാരമായാണ് എനിക്ക് തോന്നിയത്. നിറഞ്ഞ സദസ്സുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുമ്പോൾ ആ ആക്രമണങ്ങളിലെ മുറിവുകളിൽ നിന്നു കൂടിയാണ് ഉയരേ എന്ന ചിത്രം അവരെ മോചിപ്പിക്കുന്നത്. അതിന് കാരണമായ ബോബി സഞ്ജയ്ക്കും ഷെനുഗ, ഷെഗ്ന ,ഷെർഗ, മനു അശോകനും നന്ദി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ നടൻ സിദ്ദിഖ് ,ടൊവീനോ ,ആസിഫ് അലി എന്നിവർ അവരവരുടെ വേഷം ഗംഭീരമാക്കി. ഈ ചിത്രം കൂടുതൽ ഹൃദയങ്ങൾ ഏറ്റെടുക്കട്ടെ. എല്ലാ ആശംസകളും.

Follow Us:
Download App:
  • android
  • ios