ഷാഫി പറമ്പിൽ എംപിയും നിർമാതാവ് ആന്റോ ജോസഫും രമേഷ് പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു.
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് നടൻ മമ്മൂട്ടി വീഡിയോ കോളിൽ എത്തി. പിഷാരടിക്ക് ആശംസ നേർന്നാണ് മമ്മൂട്ടി കോൾ അവസാനിപ്പിച്ചത്. ഷാഫി പറമ്പിൽ എംപിയും നിർമാതാവ് ആന്റോ ജോസഫും രമേഷ് പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. 'മമ്മൂക്കാ..നോമിനേഷൻ കൊടുക്കുകയാണ് കേട്ടോ..', എന്നായിരുന്നു പിഷാരടി മമ്മൂട്ടിയോട് പറഞ്ഞത്.
സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും താന്‍ പാർട്ടിക്ക് ഒപ്പമെന്നാണ് രമേഷ് പിഷാരടിയുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ലെന്ന് പറഞ്ഞ പിഷാരടി, സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പറഞ്ഞു.
ജനവിധി തേടി ജന്മ നാട്ടിലേക്ക്
ജനവിധി തേടി ജന്മ നാട്ടിലേക്ക് എന്നാണ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ രമേഷ് പിഷാരടി പറഞ്ഞത്. "പ്രിയപെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ ,മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ.ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.
ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാർഥി ആയി സ്വാതന്ത്ര്യ സമരം മുതൽ ‘ഇന്ത്യ’എന്ന മഹാരാജ്യം ; മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ ആണ് മത്സരിക്കുക. അഭിമാനം സന്തോഷം. ഇനി പാലക്കാടുള്ള ജനങ്ങൾക്കും. അവരുടെ ആവശ്യങ്ങൾക്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന.
അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം. കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്നും അനുഭവിച്ചത്. എനിക്ക് തന്ന സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ എന്നപോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ", എന്നും പിഷാരടി പറഞ്ഞു.



