മമ്മൂട്ടിയെ നായകനാക്കി 'ഫാലിമി'യുടെ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിന് പൂജയോടെ തുടക്കമായി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം കൂടിയാണിത്.
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിൻ്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. കളംകാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകർക്കും പ്രേക്ഷകർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. വാർത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഫാലിമി എന്ന ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പറയപ്പെടുന്നത്. കഥ പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് ഇഷ്ടമായെന്നും, ആക്ഷൻ എന്റർടെയ്നർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നതെന്നും നിതീഷ് സഹദേവ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.



