മുംബൈയില്‍ 'ടെനെറ്റി'ന്റെ സെറ്റിനടുത്ത് ആത്മഹത്യാശ്രമം
താജ് ഹോട്ടലിനു എതിര്‍വശത്ത് വെള്ളത്തില്‍ ചാടാൻ ഒരാള്‍ ശ്രമിക്കുകയായിരുന്നു.
ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റ് എന്ന സിനിമയുടെ ചിത്രീകരണം മുംബയില്‍ നടക്കുകയാണ്. ടെനെറ്റിന്റെ ചിത്രീകരണം നടക്കുന്നതിനടുത്ത് ഒരാള്‍ ആത്മഹത്യാ ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യാശ്രമം നടത്തിയാളെ നോളന്റെ സംഘവും ചേര്‍ന്ന് രക്ഷപ്പെടുത്തുകയും ചെയ്‍തു.
ഗേറ്റ്‍വേ ഓഫ് ഇന്ത്യയുടെ സമീപത്തായിരുന്നു ടെനെറ്റിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. വൈകുന്നേരത്തെ ചിത്രീകരണത്തിനായി ഗേറ്റ്‍വെ ഓഫ് ഇന്ത്യയുടെ സമീപത്ത് 40 ബോട്ടുകള്‍ തയ്യാറാക്കിവെച്ചിരുന്നു. അതിനിടെ താജ് ഹോട്ടലിനു എതിര്‍വശത്ത് വെള്ളത്തില്‍ ചാടാൻ ഒരാള്‍ ശ്രമിക്കുകയായിരുന്നു. അയാളെ രക്ഷിക്കാൻ ലൈഫ്‍ഗാര്‍ഡുകളും വെള്ളത്തിലേക്ക് ചാടിയെങ്കിലും പിടികിട്ടിയില്ല. തുടര്‍ന്നാണ് സിനിമാസംഘവും രക്ഷയ്‍ക്ക് എത്തിയത്. ഷൂട്ടിംഗിന് തയ്യാറാക്കി വെച്ചിരുന്ന കയറുകള്‍ അയാളെ രക്ഷപ്പെടുത്താൻ ലൈഫ്‍ഗാര്‍ഡുകള്‍ക്ക് ഉപകരിക്കുകയായിരുന്നു.
പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിലുണ്ടാകുക. സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക് അടുത്തിടെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറയുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനില്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു.
ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.
ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.