മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ. 2024 ഡിസംബർ 31 വരെയുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് നൽകും. ഇതിന് പുറമെ, 10115 കർഷകർക്ക് കൂടി 2000 രൂപ പെൻഷൻ അനുവദിക്കാനും തീരുമാനമായി.
തിരുവനന്തപുരം : തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.
2000 രൂപ കർഷക പെൻഷൻ 10115 പേർക്ക് കൂടി അനുവദിക്കും
2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട - നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000/- രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

