പുരാതന ഭാരതീയ ജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും തമ്മിലുള്ള സംഘർഷം പ്രമേയമാക്കുന്ന ഈ ചിത്രം, യന്ത്രങ്ങൾ ഭരിക്കുന്ന ലോകത്ത് വിശ്വാസത്തിൻ്റെ പ്രസക്തി ചോദ്യം ചെയ്യുന്നു.
പാപ്പരാസി എന്റർടെയ്‍ന്‍മെന്‍റ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രഹ്‍മാണ്ഡ ചിത്രം 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇക്കഴിഞ്ഞ ദിവസം എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. വൈകുന്നേരം 4:30 മുതൽ 7:30 വരെ നീണ്ടുനിന്ന പരിപാടിയിൽ സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. വെറുമൊരു സിനിമാ ലോഞ്ച് എന്നതിലുപരി, സാമൂഹിക പ്രതിബദ്ധതയുടെ വേദി കൂടിയായി ഈ ചടങ്ങ് മാറി. പരിപാടിയുടെ ഭാഗമായി അഞ്ഞൂറിലധികം അർഹരായ അമ്മമാർക്ക് അഞ്ചു കിലോ വീതം അരി വിതരണം ചെയ്തു. കരുണയുടെയും സ്നേഹത്തിന്റെയും ഈ കരുതൽ പരിപാടിയെ വൈകാരികമായി ഏറെ ശ്രദ്ധേയമാക്കി.

പ്രശസ്ത താരം ഗോവിന്ദ് പത്മസൂര്യ, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്, പ്രശസ്ത ഭജൻ സംഘമായ നന്ദഗോവിന്ദം ടീം, ക്ഷേത്രം ചെയർമാൻ നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി എത്തി. സിനിമയുടെ പ്രമേയം: പുരാതനമായ ഭാരതീയ ജ്ഞാനവും സാങ്കേതികവിദ്യയുടെ ഭാവി സാധ്യതകളും തമ്മിലുള്ള ഒരു സംഘർഷമാണ് 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' കൈകാര്യം ചെയ്യുന്നത്. മനുഷ്യവികാരങ്ങൾക്ക് വിലയില്ലാത്ത, കൃത്യതയാർന്ന അൽഗോരിതങ്ങൾ വിധി നിർണ്ണയിക്കുന്ന ഒരു ലോകത്ത്, വിശ്വാസം എന്നത് ഒരു ഓർമ്മ മാത്രമായി മാറുന്നു. ആ നിശബ്ദതയിൽ നിന്നാണ് മണികണ്ഠൻ ഉയർത്തെഴുന്നേൽക്കുന്നത്. ഒരു ഗുരുകുലത്തിൽ മറ്റ് ആറു പേരോടൊപ്പം അതിഗൂഢമായ പരിശീലനം നേടിയ മണികണ്ഠൻ, യന്ത്രങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു അപവാദമായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.
അയ്യായിരം വർഷത്തെ പഴക്കമുള്ള ഇന്ത്യൻ തത്വചിന്തകളെയും ഭാവിയിലെ AI (കൃത്രിമബുദ്ധി) അധിഷ്ഠിത ലോകത്തെയും മുഖാമുഖം നിർത്തുന്ന ഈ ചിത്രം വലിയൊരു ചോദ്യമാണ് പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തുന്നത്: "ബുദ്ധിശക്തി കൊണ്ട് പൂർണ്ണത കൈവരിച്ച ഒരു ലോകത്ത്, വിശ്വാസത്തിന്റെ ശക്തിക്ക് എന്ത് സംഭവിക്കും?" മെയ് 29, ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം അന്തർദേശീയ നിലവാരത്തിലുള്ള ദൃശ്യാവിഷ്കാരമാണ് വാഗ്ദാനം ചെയ്യുന്നത്. വിക്രിയേറ്റ് (Vkreate) എന്റർടൈൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഗുഡ്ഫെല്ലാസ് ഫിലിംസിലൂടെയാണ് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്.

