'പ്രതിഛായ' എന്ന പുതിയ സിനിമയുടെ പ്രൊമോഷനിടെ, നടൻ മണിയൻപിള്ള രാജു തന്റെ കാൻസർ അതിജീവനത്തെക്കുറിച്ച് വെളിപ്പെടുത്തി. രോഗാവസ്ഥയിൽ മമ്മൂട്ടിയുടെ "പോരാടണം" എന്ന വാക്കുകൾ തനിക്ക് വലിയ പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. Maniyanpilla Raju about Mammootty

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. അടുത്തിടെ താരത്തിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റതും മറ്റും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ കാൻസർ അതിജീവനത്തെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ പുതിയ സിനിമയായ പ്രതിഛായയുടെ പ്രമോഷൻ പരിപാടിക്കിടെയുള്ള അഭിമുഖത്തിലാണ് മണിയൻപിള്ള രാജു സംസാരിച്ചത്. താൻ അസുഖ ബാധിതനായപ്പോൾ മമ്മൂട്ടിയെ വിളിച്ചുവെന്നും റേഡിയേഷൻ ചെയ്യുമ്പോൾ താൻ മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകൾ ഓർത്തിരുന്നുവെന്നും മണിയൻപിള്ള രാജു പറയുന്നു.

"എനിക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ ഒന്ന് വിളിച്ചു. ഇങ്ങനെയാണ്, എനിക്ക് സുഖമില്ല, സര്‍ജറി വേണം എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് അങ്ങേയറ്റത്തെ ഉത്തേജനം തരുന്നതായിരുന്നു. നീ ഫൈറ്റ് ചെയ്യണമെടാ, നീ വിട്ടു കൊടുക്കരുത്, ഫൈറ്റ് ചെയ്ത് തിരിച്ചുവരണം എന്ന് പറഞ്ഞു. റേഡിയേഷന്‍ ചെയ്യുമ്പോള്‍ പേടി വരും. അപ്പോള്‍ ഞാന്‍ കണ്ണടച്ചു പിടിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കും. ഫൈറ്റ് ചെയ്യണമെടാ, ഫൈറ്റ് ചെയ്യണം എന്ന് പറയും. അതുപോലെയാണ് അഭിനയത്തിലേക്ക് വരാനും, മുന്നോട്ട് പോകാനും നമ്മള്‍ ഫൈറ്റ് ചെയ്യണം. എന്നു കരുതി വേറൊരാളെ ഇല്ലാതാക്കണം എന്നല്ല. നമ്മള്‍ സത്യസന്ധമായിരിക്കണം. നേരെ ചൊവ്വെയായിരിക്കണം. ഭാഗ്യം താനെ തേടി വരും." മണിയൻപിള്ള രാജു പറയുന്നു.

അതേസമയം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയാണ് നായകനായി എത്തിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മുഖ്യമന്ത്രി വർഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. അന്തരിച്ച ജനനായകൻ ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ബാലചന്ദ്രമേനോൻ കൈകാര്യം ചെയ്യുന്ന ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നാണ് ഇത്.

ജോൺ വർഗീസ് എന്ന കഥാപാത്രമായി നിവിൻ പോളി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തിരിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റാണ്.

ബി. ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ശക്തമായ തിരിച്ചുവരവ് കൂടിയാണ് 'പ്രതിഛായ'. സംഭാഷണങ്ങളിലെ മൂർച്ചയും കുടുംബബന്ധങ്ങൾക്ക് നൽകിയിട്ടുള്ള പ്രാധാന്യവുമാണ് സിനിമയെ ജനപ്രിയമാക്കുന്നത്. വെറുമൊരു രാഷ്ട്രീയ സിനിമ എന്നതിലുപരി വൈകാരികമായ ഒരു കുടുംബയാത്ര കൂടിയാണ് ഈ ചിത്രം.