യുവതിയോട് അശ്ലീല പരാമർശം നടത്തിയ കേസ്; നടൻ വിനായകന് ജാമ്യം
പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസെടുത്തത്.
വയനാട്: യുവതിയോട് അശ്ലീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം എടുക്കാനായി വിനായകൻ കോടതിയില്‍ നേരിട്ട് ഹാജറായിരുന്നു. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. പരാതിയില്‍ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.
നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.