ട്വന്റി 20 വിട്ടതിന് പിന്നാലെ അഖിൽ മാരാരെ സംവിധായകൻ ബാബു ജോൺ വിമർശിച്ചു. അഖിലിന്റെ അവസരവാദപരമായ നിലപാടുകൾ 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന തന്റെ സിനിമയുടെ പരാജയത്തിന് കാരണമായെന്ന് അദ്ദേഹം ആരോപിച്ചു.
ട്വന്റി 20 പാർട്ടി വിട്ടതിന് പിന്നാലെ അഖിൽ മാരാരെ വിമർശിച്ചും പരിഹസിച്ചും സംവിധായകൻ ബാബു ജോൺ. അഖിൽ മാരാർ നായകനായി എത്തിയ മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാബു. ചിത്രത്തിന്റെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും എന്നാൽ അഖിൽമാരാർ എന്ന വ്യക്തിയുടെ നിലപാടുകളും യാതൊരു വ്യക്തിത്വവും ഇല്ലാതെ അവസരവാദപരമായ മലക്കം മറിച്ചിലുകളും സിനിമയ്ക്ക് വലിയ തിരിച്ചടിയായി എന്നും ബാബു ജോൺ പറഞ്ഞു. സോഷ്യൽ മീഡിയ സിനിമയ്ക്കെതിരെ ആയി എന്ന് മനസ്സിലായപ്പോൾ അന്ന് മറുകണ്ടം ചാടിയെന്നും ചരിത്രം വീണ്ടും ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'മുള്ളൻകൊല്ലി എന്ന ചിത്രത്തിന്റെ പരാജയം മറ്റാരുടെയും തലയിൽ കെട്ടിവയ്ക്കാൻ എനിക്കാവില്ല.. അതിന്റെ പൂർണ ഉത്തരവാദിത്വം എനിക്കു മാത്രമാണ്. (കാസ്റ്റിങ്ങിൽ സംഭവിച്ച പിഴവ് മുതൽ മേക്കിങ്ങിൽ വന്ന പാളിച്ചവരെ ) എന്നിരുന്നാലും അഖിൽമാരാർ എന്ന വ്യക്തിയുടെ നിലപാടുകളും യാതൊരു വ്യക്തിത്വവും ഇല്ലാതെ അവസരവാദപരമായ.... മലക്കം മറിച്ചിലുകളും സിനിമയ്ക്ക് വലിയ തിരിച്ചടിയായി എന്ന് പറയാതിരിക്കാൻ വയ്യ. സിനിമ റിലീസ് ആയി ഇത്രകാലമായിട്ടും ഞാൻ ഇതിനെക്കുറിച്ച് പല മീഡിയകൾ വന്ന് ചോദിച്ചിട്ട് പോലും മറുപടി പറയാൻ തയ്യാറായില്ല. ഇപ്പോൾ ട്വന്റി20ക്കെതിരെ അഖിൽ മാരാർ രംഗത്ത് വന്നപ്പോൾ ചിരിയാണ് വന്നത്.. മുള്ളൻകൊല്ലി എന്ന ചിത്രം റിലീസ് ആകുന്നത് തലേദിവസം വരെ സിനിമയെക്കുറിച്ച് വാ തോ രാതെ സംസാരിക്കുകയും തിരുവനന്തപുരം മുതൽ കൊട്ടാരക്കര കൊല്ലം എറണാകുളം വരെ വലിയ ഫ്ലക്സ് ബോർഡുകൾ സ്വന്തം ചിലവിൽ സ്ഥാപിക്കുകയും ചെയ്തിട്ട്, സോഷ്യൽ മീഡിയ സിനിമയ്ക്കെതിരെ ആയി എന്ന് മനസ്സിലായപ്പോൾ അന്ന് മറുകണ്ടം ചാടി, സിനിമയ്ക്കെതിരെ സംസാരിച്ചു തുടങ്ങി..എന്താ അല്ലെ..ചരിത്രം വീണ്ടും ആവർത്തിക്കുന്നു', എന്നായിരുന്നു ബാബു ജോണിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് ട്വന്റി 20 വിട്ട കാര്യം അഖില്‍ മാരാര്‍ ഔദ്യോഗികമായി അറിയിക്കുന്നത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും പറഞ്ഞ അഖില്‍ മാരാര്‍, ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു തന്നെ വഞ്ചിച്ചെന്നും ട്വന്‍റി 20 സാബുവിന്‍റെ വ്യക്തപരമായ നേട്ടത്തിന് മാത്രമുള്ള പാർട്ടിയെന്നും അഖിൽ ആരോപിച്ചിരുന്നു.



