2002 ഓഗസ്റ്റ് മാസം രണ്ടാം തിയതി, ഗാന്ധി ജയന്തി ദിനത്തിൽ ഇവിടെ ചെറിയൊരു കുഴിയിൽ ഞങ്ങൾ പത്ത് പേരുടെ സാന്നിധ്യത്തിൽ ഞാൻ കല്ലിട്ടതാണ് ഈ ഗാന്ധിഭവൻ
കൊല്ലം: മന്ത്രിയായ കെ ബി ഗണേഷ് കുമാറിന് സ്വീകരണം നൽകി പത്തനാപുരം ഗാന്ധിഭവനും അന്തേവാസികളും. ഊഷ്മളമായ വരവേൽപ്പാണ് മന്ത്രിക്ക് ഗാന്ധിഭവൻ ഒരുക്കിയത്. ഗാന്ധിഭവനോടുള്ള വൈകാരിക അടുപ്പവും സന്തോഷവും വിശദീകരിച്ച ഗണേഷ്, ഗാന്ധിഭവൻ അന്തേവാസിയായ നടൻ ടിപി മാധവനെയും കണ്ടു.
ഗണേഷിന്റെ വാക്കുകൾ..
2002 ഓഗസ്റ്റ് മാസം രണ്ടാം തിയതി, ഗാന്ധി ജയന്തി ദിനത്തിൽ ഇവിടെ ചെറിയൊരു കുഴിയിൽ ഞങ്ങൾ പത്ത് പേരുടെ സാന്നിധ്യത്തിൽ ഞാൻ കല്ലിട്ടതാണ് ഈ ഗാന്ധിഭവൻ. ഇവിടെ യൂസഫലിയുടെ വക 20 കോടിയുടെ കെട്ടിടം കൂടി വരുന്നു എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നിങ്ങളല്ല, ഞാനാണ്. കാരണം ഇതെല്ലാം തുടങ്ങി വച്ച ആളെന്ന് നിലയിൽ വലിയ സന്തോഷമുണ്ട്. ഗാന്ധി ഭവന്റെ ബ്രാൻഡ് അംബാസഡറാണ് താൻ എന്ന് പറയുന്നതിൽ അഭിമാനമുണ്ട്.
എനിക്കൊരു വരവേൽപ് നൽകിയതല്ല. ഞാൻ എന്നും ഉള്ളയാള. ഇന്നെനിക്ക് ഒരു സ്ഥാനം കിട്ടിയതുകൊണ്ട് ഒരു സന്തോഷം പങ്കുവച്ചു എന്നതിനപ്പുറം ഒന്നുമില്ല. ഞാൻ എപ്പോഴും നിങ്ങടെ കൂടെ തന്നെയുണ്ട്. പത്തനാപുരത്തുകാരുടെ കൂടെയുണ്ട്. എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ആ സമയത്തെല്ലാം, എനിക്ക് വേണ്ടി പ്രാർത്ഥിച്ചതും കുടെ നിർത്തിയതും എന്നെ കൈപിടിച്ച് ഉയർത്തിയതും പത്തനാപുരം കാരാണ് എന്നും ഗണേഷ് കുമാർ പറഞ്ഞു. അന്തേവാസിയായ നടൻ ടിപി മാധവനെ കണ്ട ഗണേഷ് കുമാർ, ചേർത്തുപിടിച്ച് ഏറെ നേരം സംസാരിച്ചു. തുടർന്ന് വീണ്ടും വന്ന് കാണാമെന്നും പറഞ്ഞു. ലാലേട്ടനോടും ഒന്ന് വന്ന് കാണാൻ പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് മാധവനോട് പറഞ്ഞു. അദ്ദേഹം ലണ്ടനിലായതുകൊണ്ടാണെന്നും ഗണേഷ് പറഞ്ഞു.
