വിഷ്‍ണുവിനെ ചേര്‍ത്തുപിടിച്ച് നേരിന്റെ വിജയം ആഘോഷിച്ച് മോഹൻലാല്‍, ഏട്ടനാണെന്ന് ആരാധകര്‍
മോഹൻലാല്‍ നായകനായ നേര് സിനിമ തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിഷ്‍ണുവിന്റെ പ്രതികരണം ചര്‍ച്ചയായിരുന്നു.
![Mohanlal Vishnu Neru celebration video gets attention hrk Mohanlal Vishnu Neru celebration video gets attention hrk](https://static-ai.asianetnews.com/images/01hjdgq36pd0yn3q5d1j0m1j6y/mohanlal-vishnu-neru-celebration-video-gets-attention_363x203xt.jpg)
പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയമായിരിക്കുകയാണ് നേര്. നേര് കണ്ടവരെല്ലാം അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്. കാഴ്‍ച പരിമിതിയുള്ള ഒരു യുവാവ് തിയറ്ററില്‍ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ആ യുവാവിനെ നേരിന്റെ വിജയ ആഘോഷ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചതും മോഹൻലാലിനൊപ്പം കേക്ക് മുറിച്ചതുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ്.
വിഷ്‍ണു എന്ന യുവാവ് സിനിമയെ കുറിച്ച് റിലീസിന് മാധ്യമങ്ങളോട് ആവേശത്തോടെ പ്രതികരിച്ചതായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. കഥ കേട്ട് മനസിലാക്കുമെന്ന് വീഡിയോയില്‍ പറഞ്ഞ വിഷ്‍ണുവിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ അന്ന് ഏറ്റെടുത്തിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനാണ്. നേര് വലിയ ഇഷ്‍ടമായി എന്നുമാണ് വീഡിയോയില്‍ വിഷ്‍ണു പ്രതികരിച്ചത്. വീഡിയോ മോഹൻലാലും കണ്ടു. തുടര്‍ന്നായിരുന്നു വിഷ്‍ണുവിനെ നേരിന്റ വിജയ ആഘോഷ ചടങ്ങിലേക്ക് മോഹൻലാലിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷണിച്ചത്. വിഷണുവുമായി ചേര്‍ന്നായിരുന്നു മോഹൻലാല്‍ വിജയ ആഘോഷത്തിന്റെ കേക്ക് മുറിച്ചത് എന്ന ഒരു പ്രത്യേകയുമുണ്ട്.
മോഹൻലാലിന്റെ കണ്ട സന്തോഷത്തിലായിരുന്നു വിഷ്‍ണു. മോഹൻലാലിനെപ്പോലെ മറ്റൊരു നടൻ രാജ്യത്തില്ലെന്നും പറയുന്ന വീഡിയോ കൊല്ലം സ്വദേശിയായ വിഷ്‍ണുവിന്റേതായി പ്രചരിക്കുകയാണ്. കൊച്ചിയില്‍ ജോലി ചെയ്യുകയാണ് വിഷ്‍ണു. ബിരുദാനന്തര ബിരുദധാരിയായ വിഷ്‍ണുവിന് മോഹൻലാല്‍ തന്നെ ഒരു കേക്ക് വീട്ടിലേക്കായി നല്‍കിയതിനെ ഏട്ടന്റെ കരുതല്‍ എന്ന് പറഞ്ഞ് ആരാധകര്‍ അഭിനന്ദിക്കുന്നു.
സംവിധായകൻ ജീത്തു ജോസഫടക്കമുള്ളവര്‍ വിജയ ആഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ ചിത്രത്തിലുള്ളത്. ആത്മവിശ്വാസം തീരെയില്ലാത്ത ഒരു കഥാപാത്രമായി തുടക്കത്തില്‍ എത്തുന്ന മോഹൻലാല്‍ പിന്നീട് വിജയ നായകനായി മാറുന്നതാണ് നേരില്‍ കാണാനാകുന്നത്. നടൻ മോഹൻലാലിന്റെ വമ്പൻ ഒരു തിരിച്ചുവരവാണ് നേര് എന്നാണ് മിക്കവരുടെയും അഭിപ്രായം. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക