താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ശ്വേത മേനോന്‍ നേതൃത്വം നല്‍കിയ ഭരണസമിതി പൂര്‍ണ്ണമായും രാജിവച്ചിരുന്നു
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി ഇക്കുറി നാടകീയ സംഭവങ്ങളുടേത് ആയിരുന്നു. ശ്വേത മേനോന്‍ പ്രസിഡന്‍റ് ആയിരുന്ന ഭരണസമിതി പൂര്‍ണ്ണമായും രാജിവച്ച് ഒഴിഞ്ഞു. ഏതാനും ആഴ്കളായി സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന കടുത്ത ഭിന്നതയാണ് ഭരണസമിതിയുടെ രാജിയിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ ജനറല്‍ ബോഡിയില്‍ മോഹന്‍ലാല്‍ നടത്തിയ വൈകാരികമായ പ്രസംഗം വി കെ ശ്രീരാമന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതായതിനാല്‍ വാക്കുകള്‍ മാറിപ്പോയിട്ടുണ്ടാവാമെന്നും എന്നാല്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇത് തന്നെയാണെന്നും ശ്രീരാമന്‍ കുറിക്കുന്നു.
മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് വി കെ ശ്രീരാമന്‍റെ പോസ്റ്റ്
“മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടുപോവ്വാനാവാതെ വീണുപോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിന് നമുക്ക് ആവുന്നുണ്ട് ഇപ്പോൾ. മറ്റ് ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല. ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല. നാം ആത്മവിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം. ആ പ്രസംഗം ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം. പക്ഷെ, പൊരുളിതാണ്. ആകയാലും പ്രിയരേ സുപ്രഭാതം.”
അതേസമയം ഭരണസമിതിയുടെ കൂട്ടരാജിയെത്തുടര്‍ന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയില്‍ നിന്നും ഒരു അംഗം രാജി വച്ചിരുന്നു. നടി ആശ അരവിന്ദ് ആയിരുന്നു രാജി വച്ചത്. രാജി വച്ചൊഴിഞ്ഞ ഭരണസമിതിയില്‍ എക്സിക്യൂട്ടീവ് അംഗമായിരുന്ന ആശ അരവിന്ദിനെ അവരുടെ പ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തി ആയിരുന്നു അഡ്ഹോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

