Nagarjuna :'ആ വാക്കുകള്‍ എന്റേതല്ല, അടിസ്ഥാനരഹിതമാണ്'; സാമന്ത-നാഗചൈതന്യ വാര്‍ത്തകളില്‍ നാഗാര്‍ജുന
വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്ന് നാഗാർജുന പറഞ്ഞതായാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നത്.
സാമന്തയുടെയും (Samantha Ruth Prabhu) നാഗചൈതന്യയുടെയും(Naga Chaitanya) വിവാഹമോചനവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി നടൻ നാഗാർജുന. ആ വാക്കുകൾ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
'സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്ന് നാഗാര്‍ജുന ട്വീറ്റ് ചെയ്തു.
വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്ന് നാഗാർജുന പറഞ്ഞതായാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നത്. ‘നാഗ ചൈതന്യ അവളുടെ(സാമന്ത) തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവന്‍ എന്നെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നു, ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടി. ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന്‍ എന്നെ ആശ്വസിപ്പിച്ചു. ദാമ്പത്യ ജീവിതത്തില്‍ നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു. അങ്ങനെ ഒരു പ്രശ്നവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. രണ്ടുപേരും വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല. 2021ലെ പുതുവര്‍ഷവും ഇരുവരും ഒരുമിച്ച് ആഘോഷിച്ചു, അതിന് ശേഷമാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് തോന്നുന്നു,’ എന്ന് നാഗാർജുന പറഞ്ഞെുവെന്നും വാർത്ത വന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും സാമന്ത നേരിട്ടിരുന്നു.