Asianet News MalayalamAsianet News Malayalam

മമ്മൂക്കയെ അനുകരിച്ച കാലം, ഒപ്പം അഭിനയിച്ച അനുഭവം, നിര്‍മ്മല്‍ പാലാഴിയുടെ കുറിപ്പ്

മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നിര്‍മ്മല്‍ പാലാഴി.

Nirmal Palazhi wish Mammootty
Author
Kochi, First Published Sep 7, 2020, 5:22 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടൻ നിര്‍മ്മല്‍ പാലാഴി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

നിര്‍മ്മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തില്‍ ആദ്യം തീയേറ്ററില്‍ പോയികണ്ട സിനിമ'കാര്‍ണിവെല്‍'പാലാഴിയില്‍ പ്രീസീദ് തിയേറ്റര്‍ ഉദ്ഘാടനം ദിവസം തന്നെ അച്ഛന്റെ കൂടെ 6.30ന്റെ ഷോക്ക്. ആശാനേ, എന്ന് സിദ്ധിക്ക വിളിക്കുമ്പോ മമ്മുക്ക ഓടിന്ന് വില്ലന്മാരെ അടിച്ചു ഒതുക്കുമ്പോള്‍ പരിസരം മറന്ന് ആര്‍പ്പ് വിളിച്ചിരുന്നു 'ഒരു നാലു നാളായ് എന്റെയുള്ളില്‍ തീയാണ് 'എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആ പഴയ കാലം ഓര്‍മ്മയില്‍ വരും. മമ്മുക്ക പുതിയ പാന്റ് ഇട്ട് ജാഡയില്‍ വന്ന് ബൈക്കില്‍ കയറി പാന്റിന്റെ മൂഡ് കീറുന്നതും, മരണ കിണറില്‍ ബൈക്ക് ഓടിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചതും എല്ലാം ഇപ്പോഴും നിറം മങ്ങാതെ ഓര്‍മ്മയില്‍ ഉണ്ട്.

ഉള്ളില്‍ ഒരു മിമിക്രിക്കാരന്‍ തലപൊക്കി തുടങ്ങിയപ്പോള്‍ അനുകരിക്കാന്‍ ഉള്ള സാഹസികതയും ഞാന്‍ കാണിച്ചിരുന്നു. ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ ചന്തുവിനിപ്പോള്‍ ട്യൂഷ്യൻ ഉണ്ട്. മിമിക്രി കേസെറ്റില്‍ നിന്ന് കേട്ട ഡയലോഗ് ആയിരുന്നു തുടക്കത്തില്‍ ചെയ്‍തിരുന്നത്. പിന്നീട് മഴയെത്തും മുന്നേ എന്ന സിനിമയിലെ പാട്ടിന്റെ ഇടയിലൂടെ ഉള്ള ഡയലോഗ് ബ്രിട്ടനിലെ ഒരു സായിപ്പ് കണ്ട് പിടിച്ച പെണ്ണുങ്ങളുടെ മനസ്സറിയാനുള്ള യന്ത്രം ഹ അതിങ് വരട്ടെ നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താന് അറിയാലോ. അതിന് ശേഷം പ്രിയ സുഹൃത്ത് അബ്‍ദുള്‍ റഹ്‍മാന്‍ ഒരു പേപ്പറില്‍ എഴുതി തന്ന കിംഗ് സിനിമയിലെ കുറച്ച് ഇംഗ്ലീഷ് കൂടിയ ഡയലോഗ് എഴുതി പഠിക്കേണ്ടി വന്നത്. അങ്ങനെ അനുകരിച്ചും ആരാധിച്ചും നടന്നിരുന്ന കുട്ടിക്കാലം എല്ലാ മലയാളികളെയും പോലെ ഏട്ടാ കൂട്ടി ലാലേട്ടനെയും ഇക്ക കൂട്ടി മമുക്കയെയും നമ്മുടെ സ്വന്തം എന്ന സ്വാര്‍ത്ഥതയില്‍ സ്‌നേഹിക്കുന്നു അന്നും ഇന്നും.

സിനിമ സ്വപ്‍നം ആയി മാറിയപ്പോള്‍ വേഷം,പരുന്ത്,സിനിമകളുടെ കോഴിക്കോട് ഉള്ള ഒരു വിധം ലൊക്കേഷനില്‍ എല്ലാം പോയിട്ടുണ്ട്.മമ്മുക്കയെ ഒന്ന് നേരില്‍ കാണാന്‍ അന്നൊന്നും പറ്റിയില്ല. വിനോദ് ഏട്ടന്‍ പരുന്ത് സിനിമയില്‍ ചെറിയ വേഷം അഭിനയിച്ചപ്പോള്‍ മൂപ്പരുടെ വീട്ടില്‍ പോയി മമ്മുക്കയുടെ കൂടെ അഭിനയിച്ച വിശേഷങ്ങള്‍ കൊതിയോടെയും കുറച്ചു അസൂയയോടെയും കേട്ടു നിന്നിട്ടുണ്ട്.

ഒരുപാട് ഒരുപാട് ആഗ്രഹിച്ചത് കൊണ്ടും അതിന് വേണ്ടി പരിശ്രമിച്ചത് കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും ഒരുപാട് ഒരുപാട് ദൂരെ നിന്ന് നോക്കിയ ഒരു സാധാരണക്കാരന്‍ ആയ പാലാഴികാരനെ മമ്മുക്കക്ക് ഇപ്പോള്‍ പേര് പറഞ്ഞാല്‍ മനസ്സിലാവുന്ന ഒരു ബന്ധത്തില്‍ എത്തി. പുത്തന്‍ പണം ലൊക്കേഷനില്‍ വച്ചു ആദ്യം കണ്ടപ്പോള്‍ ഞാന്‍ അടുത്തേക്ക് പോയി മമ്മുക്ക എന്ന് വിളിച്ചപ്പോള്‍ ഹാ നീ ഉണ്ടോടാ ഇതില് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയപെട്ടു. കാരണം മമ്മുക്കയുടെ അറിവോടെ ആണ് ഞാനും സിറാജ്ക്കയും എല്ലാം ആ പടത്തില്‍ ചെയ്‍തത്.

എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ മെസേജ് അയക്കറുണ്ട് അവിടുന്ന് കിട്ടുന്ന റീപ്ലൈ അതിന്റെ സന്തോഷം എന്തെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കൊവിഡ് കാലത്ത് വീട്ടില്‍ റൂമില്‍ കിടന്ന് ചെറിയൊരു ഉറക്കത്തിലേക്ക് പോയ് കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു ഉറക്കത്തിന്റെ മൂഡില്‍ ഫോണ് എടുത്ത് നോക്കിയപ്പോള്‍ മമ്മുക്ക. ഒറ്റയടിക്ക് ചാടി എണീറ്റ് പുറത്തേക്ക് ഓടി റെയ്ഞ്ച് കട്ടായി പോവാതെ ഇരിക്കാന്‍ വേണ്ടിയിട്ട്. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സുഖമല്ലേ അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ വീട്ടില്‍ അടങ്ങി ഇരിക്ക് ട്ടോ ഇനി പഴയ പോലെ വണ്ടിയെടുത്ത് കറങ്ങി എവിടേലും പോയി വീഴേണ്ട. ഇല്ല മമ്മുക്ക ഇല്ല ഇല്ല. ഫോണ്‍ കട്ടാക്കി കഴിഞ്ഞപ്പോഴും ഇല്ല മമ്മുക്ക ഇല്ല ഇല്ല ഇല്ല. തുടര്‍ന്ന് പോയി. അത്രക്കും ഉണ്ടായിരുന്നു ആ സന്തോഷം പറയാനും എഴുതാനും ഒരുപാട് ഉണ്ട് പറഞ്ഞാല്‍ തീരില്ല. അതുകൊണ്ട് വന്ന കാര്യം പറയുന്നു ഇന്ത്യൻന്‍ സിനിമയുടെ മഹാനടന്‍ മലയാളത്തിന്റെ അഭിമാനം പത്മശ്രീ ഡോക്ടര്‍ ഭാരത് മമുക്കക്ക് എളിയ കലാകാരന്റെ ജന്മദിന ആശംസകള്‍.

Follow Us:
Download App:
  • android
  • ios