നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയുടെ ഭാഗമായി വന്ന 'സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം' എന്ന ഹ്രസ്വചിത്രത്തിന് തെലുങ്ക് പതിപ്പ്. ആദ്യമായാണ് ഒരു മലയാളം ഷോർട്ട് ഫിലിം തെലുങ്കിലേക്ക് മൊഴിമാറ്റുന്നത്.
നിവിൻ പോളി-ഗിരീഷ് എ ഡി കൂട്ടുകെട്ടിൽ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന ഹ്രസ്വചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തു. ഇതാദ്യമായാണ് ഒരു മലയാളം ഷോർട് ഫിലിം തെലുങ്കിൽ മൊഴിമാറ്റം ചെയ്യുന്നത്. അതും സിനിമയുടേത്. ഭാവനാ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ഷോർട്ട് ഫിലിം പുറത്തുവിട്ടത്.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ എന്ന കഥാപാത്രം സംവിധാനം ചെയ്യുന്നതായി കാണിക്കുന്ന അതേ ഹ്രസ്വചിത്രമാണ് നേരത്തെ മലയാളം പതിപ്പ് റിലീസ് ചെയ്തിരുന്നു. ചിത്രം വൻ സ്വീകാര്യതയും നേടിയിരുന്നു."തേച്ചിട്ടുപോയ കാമുകിമാർക്കുള്ള സമർപ്പണം" എന്ന രസകരമായ ടാഗ്‌ലൈനോടെയാണ് ഹ്രസ്വചിത്രം സിനിമയിൽ കാണിച്ചിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകളിലും ക്രെഡിറ്റ്സിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ അതേ ആളുകളെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിവിൻ പോളി ഉൾപ്പെടെ 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിലുണ്ട് എന്നതാണ് കൗതുകം.
അതേസമയം മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. 250 കോടിയലധിതം കളക്ഷൻ ചിത്രം ഇതിനകം നേടി കഴിഞ്ഞു. സെപ്റ്റംബർ 4ന് ആയിരുന്നു തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. തെലങ്കാനയിലെ ഏറ്റവും വലിയ സ്ക്രീനായ മൈത്രി വിമൽ 70 എംഎം സ്ക്രീനിൽ രാവിലെ 8 മണിക്കാണ് സിനിമയുടെ ആദ്യ ഷോ നടന്നത്. തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സിനൊപ്പം ചേർന്നാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്.

ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിച്ച് കുതിപ്പ് തുടരുകയാണ്. മലയാള സിനിമയ്ക്ക് അന്യഭാഷകളിൽ ലഭിക്കുന്ന ഈ വലിയ സ്വീകരണം മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന് പുറത്ത് വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിലേക്ക് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.



