'സ്വാമിയേട്ടന്‍ ലാലേട്ടനെ മനസില്‍ കണ്ട് എഴുതിയ കഥാപാത്രം', ഇര്‍ഷാദിലേക്ക് എത്തിയതിനെക്കുറിച്ച് ഒമര്‍ ലുലു
"പക്ഷേ ലാലേട്ടൻ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം.."
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നല്ല സമയത്തില്‍ ഇര്‍ഷാദ് ആണ് നായകന്‍. തൃശൂര്‍ സ്വദേശി സ്വാമിയേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇര്‍ഷാദ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം മോഹന്‍ലാലിനെ മനസില്‍ കണ്ടാണ് ആദ്യമായി എഴുതിയതെന്ന് ഒമര്‍ ലുലു പറയുന്നു.
ഒമര്‍ ലുലുവിന്‍റെ കുറിപ്പ്
തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് നല്ല സമയം എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ് നല്ല സമയം എഴുതിയത്. പക്ഷേ ലാലേട്ടൻ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ. അതും തൃശ്ശൂരാണ് കഥ നടക്കുന്നത്. തൃശ്ശൂർ ഭാഷയാണ് മെയിന്‍. അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ, തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്. കഥ കേട്ട് ഇർഷാദ് ഇക്ക പറഞ്ഞു,"കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ്. നാല് പെണ്‍പിള്ളേരും ഞാനും നൂലുണ്ടയും തമാശയും". പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ, ആളുകൾക്ക് ഇഷ്ടമാവുമോ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക, ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും. വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും. ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ. റിസ്ക് എടുത്തവനേ എവിടെ എങ്കിലും എത്തിയിട്ടുള്ളൂ. അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി. ഇക്ക ഫ്ള്ളാറ്റ്. അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്ക "നല്ല സമയത്തിൽ" പൂണ്ട് വിളയാടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ. എന്റെ ട്രോൾ ഭഗവതികളെ ഇക്കാനെ കാത്തോളി..
ALSO READ : സ്ക്രീനില്‍ തീ പടര്‍ത്തി ചോളന്മാര്‍; 'പൊന്നിയിന്‍ സെല്‍വന്‍ 1' റിവ്യൂ