ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്കറിലും തല ഉയർത്തി നിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹോളിവുഡ്: 96 -ാം ഓസ്കർ അവാർഡുകൾ ഇന്ന് രാവിലെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ തുടങ്ങും. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിലും കയ്യടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്. നാട്ടു നാട്ടു മുഴങ്ങിക്കേട്ട 95 -ാം ഓസ്കർ വേദിയിൽ നിന്ന് 96 -ാം പതിപ്പിലേക്ക് എത്തുമ്പോള്‍ മത്സരചിത്രം ഏറെകുറെ വ്യക്തമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെ ആണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്കറിലും തല ഉയർത്തി നിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്രദ്ധിക്കുക, കേരളത്തിൽ കൊടുംചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യത; 8 ജില്ലയിൽ മഞ്ഞ അലർട്ട്

അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം. നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വ്യക്തമാണ്.

തീയറ്ററുകളിലും തരംഗം ഉയർത്തിയ പുവർതിംഗ്സും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണും ബാർബിയുമെല്ലാം സിനിമാപ്രേമികളുടെ ഓസ്കർ പ്രതീക്ഷകളാണ്. സംവിധായകയും നായികയും നോമിനേറ്റ് ചെയ്യാപ്പെടാഞ്ഞത് വിവാദമായെങ്കിലും, ബാർബി സംഗീത വിഭാഗത്തിലടക്കം രണ്ടിലധികം അവാർഡുകൾ നേടുമെന്ന് കരുതുന്നവരുണ്ട്. വെള്ളക്കാരുടെ അധീശത്തിന്റെ പേരിൽ എല്ലാക്കാലവും പഴി കേൾക്കാറുള്ളത് കൊണ്ട് തന്നെ ആഫ്രിക്കൻ വംശജരും എൽ ജി ബി ടിക്കാരുമടക്കം വൈവിധ്യമുള്ള നോമിനേഷൻ പട്ടിക എന്ന അവകാശവാദം ഇക്കുറിയും അക്കാദമി നിരത്തുന്നു.

ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ റ്റു കിൽ എ ടൈഗർ ആണ് ഒരേ ഒരു ഇന്ത്യൻ സാന്നിധ്യം. ജാർഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ് നിഷ പഹൂജ ഒരുക്കിയ കനേഡിയൻ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത്. 23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ഇക്കുറിയും അവതാരകന്റെ റോളിൽ ജിമ്മി കെമ്മലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം