സണ്ണി വെയ്ൻ നിർമ്മിക്കുന്ന പടവെട്ട് സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്. 

കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ അറസ്റ്റിലായി. നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലിജു കൃഷ്ണയെ ആണ് ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തത്. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാക്കനാട് ഇൻഫോ പാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സണ്ണി വെയ്ൻ നിർമ്മിക്കുന്ന പടവെട്ട് സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്. 

അതേസമയം സംവിധായകനില്‍ നിന്നു നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ശാരീരികവും മാനസികവുമായ ചൂഷണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അതിക്രമത്തിന് ഇരയായ യുവതി രംഗത്തെത്തിയിട്ടുണ്ട്. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി പ്രതികരിച്ചിരിക്കുന്നത്. "സിനിമക്ക് വേണ്ടി ഞാൻ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണൽ രീതിയിലുള്ള അംഗീകാരവും നൽകിയിട്ടില്ല. എന്റെ ലൈംഗികതയിൽ ഊന്നി ലിജു കൃഷ്ണഎന്ന സംവിധായകൻ രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായചൂഷണത്തെക്കുറിച്ച് പരാതിപ്പെടാൻ ഈ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ (IC) ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു സംസാരിക്കാൻ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയുംചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി. എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവർത്തി എന്നിൽ കടുത്ത മനോവേദനയും മാനസിക സംഘർഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാൻ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു", യുവതി കുറിച്ചു. സിനിമയിലെ വനിതാ കൂട്ടായ്‍മയായ ഡബ്ല്യുസിസിയും കേസില്‍ തങ്ങളുടെ നിലപാടറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

'പുറത്തു പറഞ്ഞാല്‍ സിനിമയെ ബാധിക്കുമെന്ന് പറഞ്ഞു'; ലിജു കൃഷ്ണയില്‍ നിന്ന് നേരിട്ട അതിക്രമത്തെക്കുറിച്ച് യുവതി

ഡബ്ല്യുസിസി പുറത്തിറക്കിയ കുറിപ്പ്

കേരള സർക്കാരും സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. WCC അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവിതയ്ക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

1) കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.

2) കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം.

മലയാളം സിനിമാ നിർമ്മാണങ്ങളിൽ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നു.