പിറവം മണ്ഡലത്തില്‍ ആരു വാഴും?.
പിറവത്ത് ഇക്കുറി സർപ്രൈസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായാണ് എൽഡിഎഫ് കളത്തിലിറങ്ങിയത്. ഘടകക്ഷിയായ കേരളാ കോൺഗ്രസ് എം മത്സരിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ മുൻ മുൻസിപ്പാലിറ്റി ചെയർമാനും നേതാവുമായ സാബു കെ ജേക്കബിന് സീറ്റ് നൽകിക്കൊണ്ടാണ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഇല്ലാത്തതും പിന്നീട് അത് സിപിഎം തന്നെ കൊടുക്കേണ്ട അവസ്ഥയിൽ നിന്നും ഇക്കുറി മാറ്റം വരുത്തിയാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ തവണ പിറവം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് എംൽ കല്ലുകടി ഉണ്ടായതും ഇത്തവണ അത്തരം നാണക്കേടിലേക്ക് പോകാതെ മണ്ഡലം പിടിക്കാനാണ് പാർട്ടിയുടെ ശ്രമം.

സിറ്റിംഗ് സീറ്റ് നിലനിർത്താൻ അനൂപ് ജേക്കബ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഇടത്തേക്ക് ചരിഞ്ഞപ്പോൾ പിറവംകാർ അന്നും അനൂപിനെ കൈവിട്ടില്ല. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖല കൂടിയാണ് പിറവം. 2012-ൽ രണ്ടാം ഉമ്മൻചാണ്ടി സർക്കാരിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ നിര്യാണത്തെ തുടർന്നാണ് മകൻ അനൂപ് നിയമസഭയിൽ എത്തുന്നത്. പിന്നീട് അങ്ങോട്ട് മന്ത്രിയായും എംഎൽഎ സ്ഥാനത്തും തുടർന്ന് അനൂപ് വീണ്ടും ജനവിധി തേടുമ്പോൾ വിജയ പ്രതീക്ഷ ഒട്ടും തന്നെ കുറവില്ല. ഇത്തവണ സീറ്റ് തിരികെ പിടിക്കാൻ പഠിച്ച പണിയും നോക്കുന്ന എൽഡിഎഫിനെ പിടിച്ച്കെട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അനൂപ് ജേക്കബ്. കഴിഞ്ഞ തവണ 85,056 വോട്ട് നേടിയാണ് അനൂപ് ജേക്കബ് പിറവത്ത് വിജയിച്ചത്.
സാബു കെ ജേക്കബ് എന്ന ബ്രഹ്മാസ്ത്രം
പിറവം മണ്ഡലം ഇടത് കോട്ടയല്ലെങ്കലും സിപിഎംന് പ്രതീക്ഷ ഒട്ടും കുറവില്ലാത്ത ഒരിടം കൂടിയാണ്. കഴിഞ്ഞ തവണ 59,692 വോട്ടാണ് അഡ്വ. സിന്ധുമോൾ ജേക്കബിന് മണ്ഡലത്തിൽ നേടാനായത്. പാർട്ടിയിലെ പടലപിണക്കങ്ങളും കൂറുമാറ്റവും അന്ന് മുന്നണിയെ പിടിച്ചു കുലുക്കിയിരുന്നു. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിനാണ് മുന്നേറ്റമെങ്കിലും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനെ മുന്നിൽ നിർത്ത് പടയയോരുക്കം കുറിക്കുകയാണ്. എൽ.ഡി.എഫ്. കോൺഗ്രസിന്റെ മുൻ നഗരസഭാ ചെയർമാനും കെ.പി.സി.സി എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു സാബു കെ ജേക്കബ്. മണ്ഡലത്തിൽ വ്യക്തി പരമായും രാഷ്ട്രീയമായും നല്ല കളമുള്ള സാബു കെ ജേക്കബിനെ മത്സരത്തിന് ഇറക്കുമ്പോൾ കടുത്ത പോരാട്ടം തന്നെയാണ് എൽഡിഎഫ് മുന്നിൽ കാണുന്നത്. ഇത്തവണ സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ ഇല്ലാത്തതും പൊതുവിൽ ഗുണം ചെയ്യ്തേക്കാം. കോൺഗ്രസ് വിട്ട് പുറത്തുവന്ന സാബു കെ ജേക്കബിനെ സ്ഥാനാർത്ഥിയാക്കി വലത് വോട്ട് ബാങ്കിൽ വിള്ളല്‍ ഉണ്ടാക്കി ഭൂരിപക്ഷം നേടാനാണ് എൽഡിഎഫ് ശ്രമം. അതേസമയം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും എൽ.ഡി.എഫിന് ഭരണം നഷ്‍ടമായിട്ടുണ്ട്. ഇത് നിയമസഭയിലും തെളിഞ്ഞാൽ മണ്ഡലം പിടിക്കുക എന്നുള്ളത് വിഫലമായി തീരും.
അതേസമയം വോട്ട് ഷെയർ കുറവാണെങ്കിലും ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്. ട്വന്റി ട്വന്റി കുന്നത്തനാട് മണ്ഡലം കോഡിനേറ്ററുമായ ജിബി എബ്രഹാമിനെയാണ് എൻഡിഎ കളത്തിലിറക്കുന്നത്. ക്രൈസ്‍തവ വേട്ടുകൾ ഏകീകരിച്ച് വോട്ട് പിടിക്കാനാണ് ഇത്തവണ ബി.ജെ.പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 11,021 വോട്ടാണ് ബിജെപി പിടിച്ചത്. എങ്കിലും ഇത്തവണ വോട്ട് ഷെയർ വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യമ്പിൽ.
